പാലക്കാട്: ജില്ല വനിത-ശിശു ആശുപത്രിയിലെത്തിയ പൂർണ ഗർഭിണിയായ സ്ത്രീയെ അകത്തേക്ക് കൊണ്ടുപോകാൻ യഥാസമയം സ്ട്രച്ചർ ലഭിച്ചില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയിലെത്തിയ മുതലമട കാമ്പ്രത്ത് ചള്ളയിൽനിന്നുള്ള കുടുംബമാണ് പരാതിപ്പെട്ടത്.
അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയ ആംബുലൻസിൽനിന്ന് ഏറെ സമയമെടുത്താണ് ഗർഭിണിയെ ആശുപത്രിയുടെ അകത്തേക്ക് കൊണ്ടുപോയതെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്ന് പരാതിക്കാർ പറയുന്നു. സർക്കാർ ആശുപത്രിയിൽ ഒരു സ്ട്രച്ചർ മാത്രമാണോ ഉള്ളതെന്നും അവർ ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്.
എന്നാൽ, പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ശരിയല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സ്ട്രച്ചർ എത്താൻ മൂന്ന് മിനിറ്റ് മാത്രമാണ് വൈകിയതെന്നും പൂർണ ഗർഭിണിയായി ആദ്യം വന്ന സ്ത്രീയെ സ്ട്രച്ചറിൽ കൊണ്ടുപോകുമ്പോൾ പ്രസവമുറിക്ക് മുന്നിൽ എത്തുമ്പോഴേക്ക് പ്രസവിച്ചതിനാൽ സ്ട്രച്ചറിലെ രക്തക്കറയും മറ്റും കഴുകി വൃത്തിയാക്കുന്നതിനിടെയാണ് മുതലമടയിലെ യുവതി എത്തിയതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഫ്രണ്ട് ഓഫിസിന് മുന്നിലാണ് ആംബുലൻസ് എത്തിയതെന്നും അവിടെ സാധാരണ ഒരു സ്ട്രച്ചർ മാത്രമാണ് ഉണ്ടാകാറുള്ളതെന്നും അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് സ്ട്രച്ചറുകൾ ഉണ്ടെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.