പാലക്കാട്: സാധാരണക്കാർ ഏറ്റവും കൂടുതൽ എത്തുന്ന ജില്ല ആശുപത്രി, ജില്ല വനിത-ശിശു ആശുപത്രി എന്നിവിടങ്ങളിൽ കാന്റീൻ സൗകര്യമില്ലാത്തത് രോഗികൾക്ക് ദുരിതമാകുന്നു. ദിനംപ്രതി നൂറുകണക്കിന് രോഗികൾ എത്തുന്ന ഇവിടങ്ങളിൽ ചായ കുടിക്കാനോ കിടത്തിചികിത്സയിലുള്ളവർക്ക് ഭക്ഷണം വാങ്ങാനോ സൗകര്യമില്ല.
ജില്ല വനിത-ശിശു ആശുപത്രിയിൽ ചികിത്സയിലുള്ള ഗർഭിണികൾക്ക് ചൂടുവെള്ളം വാങ്ങാൻ പോലും കൂട്ടിരിപ്പുകാർ പുറത്ത് പോകേണ്ട സ്ഥിതിയാണ്. ആശുപത്രിക്ക് സമീപത്തെ ചായക്കടകളെയും ഹോട്ടലുകളെയുമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. രാത്രിയിലാണ് ഏറ്റവും ബുദ്ധിമുട്ട്. ആവശ്യമുള്ള ഭക്ഷണം നേരത്തെ പുറത്തുനിന്ന് വാങ്ങിവെച്ചില്ലെങ്കിൽ പിന്നെ ഒന്നും കിട്ടില്ല. കൂട്ടിരിപ്പുകാരാണ് ഇതുമൂലം കൂടുതൽ പ്രയാസം നേരിടുന്നത്.
താലൂക്ക് വികസന സമിതികളിൽ ഉൾപ്പെടെ ഇത് സംബന്ധിച്ച് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. നേരത്തെ അമ്മത്തൊട്ടിൽ ഉണ്ടായിരുന്ന സ്ഥലത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ കാന്റീൻ തുടങ്ങാൻ നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സമിതി യോഗത്തിൽ ജില്ല പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നെങ്കിലും അതിന്റെ തുടർനടപടികളും എങ്ങും എത്തിയിട്ടില്ല. നിലവിൽ അവിടെ ഷീറ്റ് മാത്രം സ്ഥാപിച്ചിട്ടുണ്ട്.
ആളുകൾ ഇപ്പോഴും പുറത്തെ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ജില്ല ആശുപത്രിയിലും സ്ഥിതി വ്യത്യസ്തമല്ല. പുരുഷ-വനിതാ വാർഡുകളും പേ വാർഡുകളും ഇവിടെയുണ്ട്. ഇതിനുപുറമേ നിത്യേന ഒ.പിയിലും അത്യാഹിത വിഭാഗത്തിലുമായി ധാരാളം രോഗികൾ ചികിത്സ തേടി എത്താറുണ്ട്.
രോഗികൾക്ക് പുറമേ ജീവനക്കാരും പ്രയാസം നേരിടുന്നുണ്ട്. സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ആശുപത്രികളിൽ ഭക്ഷണ വിതരണം നടക്കുന്നുണ്ട്. രണ്ട് ആശുപത്രികളും ജില്ല പഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച മുതൽ കിടത്തിചികിത്സ ആരംഭിച്ച ഗവ. മെഡിക്കൽ കോളജിലും സമാന സ്ഥിതിയാണ്. ഇവിടെയും കാന്റീൻ സൗകര്യം ഇല്ല.
ദേശീയപാതയോരത്ത സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളജിന് സമീപം ചെറിയ ചായക്കടകളോ തട്ടുകളോ ഇല്ലാത്തത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. ഈ ആശുപത്രികളിൽ മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന കാന്റീൻ ആരംഭിച്ചാൽ സാധാരണക്കാരായ രോഗികൾക്ക് ഏറെ സൗകര്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.