പെരിങ്ങോട് വ്യാപാരസ്ഥാപനത്തിന് മുന്നിലെ കിടങ്ങ്
കൂറ്റനാട്: ഓവുപാലത്തിന്റെ പുനർ നിർമാണ പ്രവൃത്തിയിൽ തർക്കമുണ്ടായതോടെ ദുരിതത്തിലായി വ്യാപാരികള്‍. എട്ടര കി.മീറ്റർ ദൂരമുള്ള അക്കിക്കാവ്-കറുകപുത്തൂർ പാതയുടെ നവീകരണം നടക്കുന്നതാണ് ദുരിതമായത്. ഓവുപാലത്തിന്റെ പേരിൽ തർക്കം ഉടലെടുത്തതോടെ റോഡിന്റെ പണി അനിശ്ചിതത്തിലാവുമോ എന്നതാണ് ആശങ്ക. ബി.എം ആൻഡ് ബി.സി മാതൃകയിൽ പുതുക്കിപ്പണിയുന്ന പാതയിൽ 22 ഓവുപാലങ്ങളാണുള്ളത്.Due to the dispute over the reconstruction of
ഇതിലേറ്റവും പ്രധാനപ്പെട്ട പെരിങ്ങോട് താഴം സെന്ററിലുള്ള ഓവുപാലം ചാലുകീറി പണി തുടങ്ങിയ ശേഷമാണ് തർക്കം ഉടലെടുത്തത്. ഓവുപാലം സ്ഥാപിച്ചാൽ പെരിങ്ങോട് പാടശേഖരത്തിനോട് ചേർന്ന് പുതുതായി വന്നിട്ടുള്ള ഏതാനും വീടുകൾക്ക് അപകടം വരുമെന്നതിനാൽ പാലം വേണ്ടെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, വർഷങ്ങളായി ഉപയോഗത്തിലുള്ള ഓവുപാലം രാഷ്ട്രീയ പ്രേരണയാൽ ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ലന്ന് മറുവിഭാഗവും ശഠിക്കുന്നു. കോൺഗ്രസ് പ്രവർത്തകർ പാലം വേണമെന്ന ആവശ്യവുമായി ബോർഡുകളും സ്ഥാപിച്ചു.
വിഷയത്തിന് രാഷ്ട്രീയനിറം വന്നതോടെ നിർമാണം തടസ്സപ്പെടുകയാണുണ്ടായത്. അതോടെയാണ് ഓവുപാലത്തിന് സമീപം കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ ദുരിതത്തിലായത്. പെരിങ്ങോട് സെന്ററിൽ പൊതുമരാമത്ത് വകുപ്പ് പാലം നിർമിക്കാൻ സ്ഥാപിച്ച കമ്പികളും ഇരുമ്പ് പലകകളും അഴിച്ചു മാറ്റിയതോടെ റോഡിന് കുറുകെ കീറിയ 10 അടി താഴ്ചയുള്ള വലിയ കിടങ്ങ് കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും അപകടം വരുത്തുന്ന സ്ഥിതിയിലായി.
സ്ഥാപനത്തിന്റെ മുന്നിൽ കിടങ്ങ് വന്നതോടെ പെരിങ്ങോട് മതുപ്പുള്ളി റോഡിലെ കച്ചവടക്കാരാണ് പ്രയാസത്തിലായത്. കിടങ്ങിൽ വെള്ളം നിറഞ്ഞ് കഴിഞ്ഞാൽ കടകൾ തന്നെ പൊളിഞ്ഞുവീഴുമെന്നതാണ് സ്ഥിതി. കിടങ്ങിനോട് ചേർന്ന വൈദ്യശാലയിൽ മരുന്ന് വാങ്ങാനെത്തുന്നവർ ഏറെ സൂക്ഷിച്ചില്ലങ്കില്‍ കിടങ്ങിലേക്ക് വീഴും. മറ്റ് കടകളിലും സ്ഥിതി മറിച്ചല്ല.
തര്‍ക്കം തീരുന്നതുവരെ ഉപഭോക്താക്കൾക്ക് കടകളിൽ കയറിയിറങ്ങാനുള്ള സൗകര്യമെങ്കിലും ചെയ്തുനൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ജനപ്രതിനിധികൾ നിത്യവും ഈ വഴി പോകുന്നുണ്ടെങ്കിലും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.