തൊഴിലാളികളുടെ നിസ്സഹകരണം; എഫ്.സി.ഐയിൽ ഭക്ഷ്യധാന്യ വിതരണം മുടങ്ങി

പാലക്കാട്: കയറ്റിറക്ക് തൊഴിലാളികളുടെയും ഒരുവിഭാഗം ട്രക്ക് ഡ്രൈവർമാരുടെയും നിസ്സഹകരണത്തെ തുടർന്ന് ഒലവക്കോട് എഫ്.സി.ഐയിൽ ഭക്ഷ്യധാന്യ വിതരണം തടസ്സപ്പെട്ടു. 65 ലോഡ് ധാന്യമാണ് ചൊവ്വാഴ്ച ഇവിടെനിന്ന് ജില്ലയിലെ വിവിധ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് പോകേണ്ടിയിരുന്നത്. തർക്കത്തെ തുടർന്ന് പത്തിൽ താഴെ ലോഡ് മാത്രമാണ് പോയത്. തൊഴിലാളി തർക്കം കാരണം മാർച്ചിലെ 100 ലോഡ് ധാന്യങ്ങൾ ഇതുവരെ എഫ്.സി.ഐയിൽനിന്ന് വിട്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച കൂടി വിട്ടെടുപ്പ് നടന്നില്ലെങ്കിൽ വിഷു, ഈസ്റ്റർ അവധി കഴിഞ്ഞ് മാത്രമേ വിതരണം നടത്താനാവൂ. നിലവിൽ ജില്ലയിലെ പല റേഷൻകടകളും കാലിയാണ്. പാലക്കാട് താലൂക്കിൽ റേഷൻ വിതരണം മുടങ്ങി വിഷു, ഈസ്റ്റർ പ്രമാണിച്ച് റേഷൻ വാങ്ങാനെത്തിയവർ നിരാശരായി മടങ്ങി പാലക്കാട്: ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാലക്കാട്‌ താലൂക്കിൽ റേഷൻ വിതരണം മുടങ്ങി. വാതിൽപ്പടി വിതരണം നടത്തുന്ന പുതിയ കരാറുകാരൻ എഗ്രിമെന്റ് വെക്കാൻ വൈകിയതാണ് സാധനങ്ങൾ സമയത്തിന് റേഷൻ കടയിലെത്താതിരിക്കാൻ കാരണമെന്ന് റേഷൻ വ്യാപാരി സംയുക്തസമിതി കുറ്റപ്പെടുത്തി. പുതിയ കാരാറുകാരനെ ചുമതലപ്പെടുത്തുന്നതുവരെ നിലവിലെ കരാറുകാരനെക്കൊണ്ട് വിതരണം ചെയ്യിക്കാൻ സപ്ലൈകോ അധികൃതർ തയാറായില്ല. ഈ പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് മാർച്ച്‌ അവസാനം അഡ്വാൻസ് അരിയും കടകളിൽ എത്തിച്ചില്ല. വിഷുവിനും ഈസ്റ്ററിനും റേഷൻ വാങ്ങാനെത്തുന്ന കാർഡുടമകൾ വെറും കൈയോടെ മടങ്ങുകയാണ്. പച്ചരി കൂടുതലായി ഈ മാസവും വിതരണം ചെയ്യുന്നത് കാർഡുടമകളുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. റേഷൻ വിതരണം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് റേഷൻ വ്യാപാരി സംയുക്ത സമിതി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.