വീണ്ടും ജീവനെടുത്ത് പടക്കം: പാലക്കാട് യുവാവിന് ദാരുണാന്ത്യം; കൈയിൽ പിടിച്ച ഗുണ്ടുകളിലേക്ക് തീപടർന്ന് ഒന്നിച്ച് പൊട്ടിത്തെറിച്ചു

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ പടക്കംപൊട്ടി കോഴിക്കോട് വിദ്യാർഥി മരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പ് പാലക്കാട്ടും സമാനമായ ദാരുണാപകടം. ശ്രീകൃഷ്ണപുരം രാഗം കോർണർ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് പാലക്കാട് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം.

ശ്രീകൃഷ്ണപുരത്തെ ക്ലബ്ബ് അംഗങ്ങൾക്കൊപ്പം വിഷു ആഘോഷിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ദിലീപിന്റെ കൈവശം ഒന്നിലേറെ ഗുണ്ടുകൾ ഉണ്ടായിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ കൈയിൽ പിടിച്ചിരുന്ന ഗുണ്ടുകളിലേക്ക് അബദ്ധത്തിൽ തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ദിലീപിന് ഗുരുതരമായി പൊള്ളലേറ്റു.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഫോടനാഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു.

ഇന്നലെ കോഴിക്കോട് കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16കാരനായ കൊരയങ്ങാട് സ്വദേശി അദ്വൈതാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുകയായിരുന്നു. യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ച് ശരീരത്തിൽ തുളഞ്ഞു കയറിയാണ് മരണം സംഭവിച്ചത്.

പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിയാണ് അപകടമുണ്ടായതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. അപകടം ഉണ്ടായ ഉ‌ടനെ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. തോളിലാണ് തുളച്ചു കയറിയത്. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അദ്വൈത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Tags:    
News Summary - Vishu fire cracker accident death in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.