വടക്കഞ്ചേരി: പോക്കറ്റടിക്കാൻ ടോൾ പ്ലാസയുണ്ട്, പക്ഷേ ജീവൻ രക്ഷിക്കാൻ ആംബുലൻസില്ല. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ യാത്രക്കാരുടെ സുരക്ഷ പാടേ അവഗണിച്ചുകൊണ്ട് ടോൾ പിരിവ് തുടരുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. നിയമപ്രകാരം ഉറപ്പാക്കേണ്ട അടിയന്തര സേവനങ്ങൾ ലഭ്യമല്ലാത്തത് വാഹനാപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ അപായത്തിലാക്കുകയാണ്.
കഴിഞ്ഞ ദിവസം മണ്ണുത്തിയിൽ ബൈക്കപകടത്തിൽപ്പെട്ട യുവാവ് 20 മിനിറ്റോളം രക്തം വാർന്ന് റോഡിൽ കിടന്നത് ദേശീയപാത അതോറിറ്റിയുടെ അനാസ്ഥക്ക് തെളിവായി. കുതിരാൻ തുരങ്കം ഉൾപ്പെടുന്ന അതീവ അപകടമേഖലകളിൽ ആംബുലൻസ്, ക്രെയിൻ സൗകര്യങ്ങൾ സദാസമയം വേണമെന്ന 2022ലെ തീരുമാനം കടലാസിലൊതുങ്ങുകയാണ്. 29 കിലോമീറ്റർ ദൂരമുള്ള പാതയിൽ പന്നിയങ്കരയിൽ മാത്രമാണ് ആംബുലൻസ് ഉള്ളത്. മണ്ണുത്തി മുതൽ വാണിയമ്പാറ വരെയുള്ള ഭാഗങ്ങളിൽ അപകടമുണ്ടായാൽ കിലോമീറ്ററുകൾ അകലെയുള്ള ഈ വാഹനമെത്താൻ വൈകുന്നത് വലിയ തിരിച്ചടിയാകുന്നു.
നാട്ടുകാരും 108 ആംബുലൻസുകളും മാത്രമാണ് ഇവിടെ രക്ഷക്കെത്തുന്നത്. യാത്രക്കാരുടെ സുരക്ഷാ വീഴ്ചകൾക്ക് പുറമെ, വിശ്രമ സൗകര്യങ്ങളുടെ കാര്യത്തിലും കരാർ കമ്പനി മെല്ലെപ്പോക്ക് തുടരുകയാണ്. ലോറി ഡ്രൈവർമാർക്കായി കുതിരാനിൽ നിർമിച്ച ട്രക്ക് ബേ കരാർ കമ്പനിയുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗണായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ ടോൾ ഇനത്തിൽ പിരിച്ചെടുക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും കാട്ടുന്ന കുറ്റകരമായ അനാസ്ഥയ്‌ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.