എക്സൈസ് ഓഫിസ് ജീവനക്കാരനിൽനിന്ന് വിജിലൻസ് പത്തുലക്ഷം രൂപ പിടികൂടി

കള്ളുഷാപ്പ് ലൈസൻസികളിൽനിന്ന് കൈക്കൂലിയായി വാങ്ങിയ പണമെന്ന് നിഗമനം പാലക്കാട്: എക്സൈസ് ഡിവിഷനിലെ ഓഫിസ് അസിസ്റ്റന്‍റിൽനിന്ന് വിജിലൻസ് പത്തുലക്ഷത്തിലേറെ രൂപ കൈക്കൂലിപണം പിടികൂടി. ഓഫിസ് അസിസ്റ്റന്റ് നൂറുദ്ദീന്റെ വാഹനത്തിൽ നിന്നാണ് പണം പിടികൂടിയത്. വിവിധ എക്സൈസ് ഓഫിസുകളിലേക്ക് വിതരണം ചെയ്യാൻ കള്ളുഷാപ്പ് ലൈസൻസികളിൽനിന്ന് കൈക്കൂലിയായി വാങ്ങിയ പണമാണിതെന്ന് വിജിലൻസ് അറിയിച്ചു. പാലക്കാട് കാടാങ്കോട് ജങ്ഷനിൽ വെച്ചാണ് വിജിലൻസ് 10,23,600 രൂപ പിടികൂടിയത്. കാറിന്‍റെ ഡാഷ് ബോർഡിൽ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. എക്സൈസ് ചിറ്റൂർ സർക്കിൾ ഓഫിസ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ, എക്സൈസ് സ്പെഷൽ സ്ക്വാഡ് എന്നിവിടങ്ങളിലേക്ക് 2,20,000 രൂപ വീതവും ചിറ്റൂർ റേഞ്ച് ഓഫിസിലേക്ക് 1,95,000 രൂപയും എത്തിക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, ഇതിനിടെ വിജിലൻസിന്റെ വലയിലാവുകയായിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം നിരീക്ഷിച്ചുവരുകയായിരുന്നു. ഡിവിഷനൽ ഓഫിസ് കൂടാതെ ജില്ലയിലെ മറ്റ് എക്സൈസ് ഓഫിസുകളിലും പരിശോധന നടന്നു. കള്ളുഷാപ്പ് ലൈസൻസികളിൽനിന്ന് ലഭിക്കുന്ന കൈക്കൂലി വിതരണം ചെയ്യുന്ന രീതി മുമ്പും നടന്നിട്ടുണ്ടെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.