കോട്ടക്കൽ: രണ്ട് പതിറ്റാണ്ട് സ്വകാര്യ ബസുകളിൽ ജീവനക്കാരനായിരുന്ന ഫസലിെൻറ കുടുംബത്തെ സഹായിക്കാൻ സഹപ്രവർത്തകരും ഉടമകളും കൈകോർക്കുന്നു. തിങ്കളാഴ്ച 75ലധികം ബസുകളാണ് കാരുണ്യ സർവിസിന് ഇറങ്ങുന്നത്.
ഫെബ്രുവരി 19ന് കോട്ടക്കൽ പുത്തൂരിന് സമീപം പാറക്കോരിയിലുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായ സ്വകാര്യ ബസ് കണ്ടക്ടർ പൊന്മള സ്വദേശി വേലമ്പുലാക്കല്‍ മൊയ്തീെൻറ മകന് മുഹമ്മദ് ഫസൽ (36) മരിച്ചത്.
തിരൂർ-മഞ്ചേരി റൂട്ടിലോടുന്ന എം.സി ബ്രദേഴ്സ് ബസിലെ കണ്ടക്ടറായ ഫസൽ പുലർച്ച ആരംഭിക്കുന്ന ട്രിപ്പിനായി തിരൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കും എതിരെ വന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവ് നഫീസ, ഭാര്യ ശബ്ന, മകൻ ആദിൽ മുഹമ്മദ് എന്നിവരുടെ ഏക അത്താണിയായിരുന്നു. കുടുംബ സഹായ കമ്മിറ്റിക്ക് കീഴിൽ തൊഴിലാളികളും ഉടമകളും കൈകോർത്തതോടെയാണ് കാരുണ്യപ്രവർത്തനത്തിന് വഴിയൊരുങ്ങിയത്. തിങ്കളാഴ്ചയിലെ മുഴുവൻ കലക്ഷനും ജീവനക്കാരുടെ വേതനവും ഉടമകളുടെ പങ്കും ഫസലിെൻറ കുടുംബത്തിന് നൽകാനാണ് തീരുമാനം.
മുഴുവൻ പേരുടേയും സഹകരണം ഉണ്ടാകണമെന്ന് കോഓഡിനേഷൻ കമ്മിറ്റി അഭ്യർഥിച്ചു. ഇത്രയധികം ബസുകൾ ഒരുമിച്ച് കാരുണ്യപ്രവർത്തനത്തിന് രംഗത്തിറങ്ങുന്നത് ജില്ലയിൽ ആദ്യമാണെന്നാണ് തൊഴിലാളികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.