മലപ്പുറത്ത് പ്ലസ് വൺ സീറ്റില്ല: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; നേതാക്കൾ അറസ്റ്റിൽ

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തി ഫ്രറ്റേണിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ‘വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ സ്ഥിരം ബാച്ചുകൾ മാത്രമാണ് പരിഹാരം’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി.

ജില്ലാ പ്രസിഡന്റ് വി.ടി.എസ്‌ ഉമർ തങ്ങൾ, ജനറൽ സെക്രട്ടറിമാരായ അഡ്വ. അമീന്‍ യാസിർ, കെ.പി. ഹാദി ഹസ്സൻ, ജില്ല നേതാക്കളായ വി.കെ. ഇർഷാദ്, അഫ്നാൻ കൊടിഞ്ഞി തുടങ്ങിയ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഈ അധ്യായന വർഷം തന്നെ അടിയന്തര സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കുക, കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് സമ്പൂർണ്ണമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ നിയോജകമണ്ഡലം, പഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നൽകും. ജില്ലയിലെ വിവിധ കാമ്പസുകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നുമായി നൂറുകണക്കിന് വിദ്യാർഥികൾ കലക്ടറേറ്റ് മാർച്ചിൽ അണിനിരന്നു.

സംസ്ഥാന പ്രസിഡന്റ് എൻ.കെ. നഈം ഗഫൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.ടി.എസ്. ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു.

ഒന്നാംഘട്ട അലോട്ട്മെന്റിൽ 42,199 പേർ പുറത്ത്

പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറം ജില്ലയിൽ 42,199 പേരാണ് പുറത്ത് നിൽക്കുന്നത്. ഒന്നാംഘട്ട അലോട്ട്മെന്റിൽ ഉൾപ്പെടാത്തവർ പ്രവേശനത്തിനായി രണ്ടാംഘട്ട അലോട്ട്മെന്റ് വരെ കാത്തിരിക്കണം. ജില്ലയിലെ അപേക്ഷകരിൽ 40,554 പേർക്ക് അലോട്ട്മെന്റായി. ട്രയൽ ഘട്ടത്തിൽ പ്രവേശനസാധ്യതയുണ്ടായിരുന്നതിനേക്കാൾ 181 പേർക്ക് അധികമായി അലോട്ട്മെന്റ് ലഭിച്ചു. 40,373 പേരാണ് ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെട്ടിരുന്നത്. പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി ജില്ലയിൽ അപേക്ഷിച്ചത് 82,753 പേരാണ്. ഇതിൽ 8213 പേർ മറ്റു ജില്ലകളിൽനിന്ന് അപേക്ഷ നൽകിയവരാണ്. ഭിന്നശേഷി വിഭാഗത്തിനായി അധികമായി ഉൾപ്പെടുത്തിയ 427 സീറ്റ് ഉൾപ്പെടെ 57,855 പ്ലസ് വൺ സീറ്റാണ് ജില്ലയിലുള്ളത്.

ജനറൽ വിഭാഗത്തിനുള്ള 26,844 സീറ്റിലും മുസ്‍ലിം വിഭാഗത്തിന്റെ 2999 സീറ്റിലും അലോട്ട്മെന്റായി. മറ്റു സംവരണ വിഭാഗത്തിലുള്ളവരുടെ 17,301 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് എസ്.സി/എസ്.ടി വിഭാഗത്തിലും സാമ്പത്തികപിന്നാക്ക വിഭാഗത്തിലുമാണ്. ഭിന്നശേഷി വിഭാഗത്തിൽ 453 സീറ്റും കാഴ്ചപരിമിതർക്കായി നീക്കിവെച്ച 257 സീറ്റും ഒഴിഞ്ഞുകിടക്കുന്നുണ്ട്. ജില്ലയിലെ ഏക റസിഡൻഷ്യൽ സ്കൂളിലെ 50 സീറ്റുകളിൽ 28 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു.

22 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ആദ്യഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് 17ന് ബുധനാഴ്ച അഞ്ചു മണി വരെ സ്കൂളുകളിൽ പ്രവേശനം നേടാം. ഒന്നാമത്തെ ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റു ഓപ്ഷനുകളിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. ഇതിന് ഫീസടക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ പ്രവേശനനടപടികളിൽനിന്ന് പുറത്താകും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാം.

പ്ലസ് ടു ഇല്ലാത്ത ഹൈസ്കൂളുകൾ 20

മലപ്പുറം: പ്ലസ് ടു കോഴ്സുകളില്ലാത്ത 20 ഗവ. ഹൈസ്കൂളുകളാണ് നിലവിൽ ജില്ലയിലുള്ളത്. പ്ലസ് വൺ ഒന്നാംഘട്ട അലോട്ട്മെന്റ് പട്ടികയിൽ പകുതിയിലേറെ പേർ സീറ്റില്ലാതെ ജില്ലയിൽ പുറത്തുനിൽക്കുമ്പോഴാണിത്. ഈ 20 ഹൈസ്കൂളുകൾ ഹയർസെക്കൻഡറി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്താൽ ജില്ലയിലെ പ്ലസ് ടു സീറ്റ് ക്ഷാമം കുറച്ചെങ്കിലും പരിഹരിക്കാനാകും. ഇതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

ഒന്നാംഘട്ട അലോട്ട്മെന്റിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം

സംവരണ വിഭാഗം, ആകെ സീറ്റ്, അലോട്ട്മെന്റ് ആയവ, ഒഴിവുകൾ

ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) -3294, 3253, 41

എൽ.സി/എസ്.ഐ.യു.സി/ആംഗ്ലോ ഇന്ത്യൻ -1288, 47, 1241

ക്രിസ്ത്യൻ (ഒ.ബി.സി) -439, 39, 400

ഹിന്ദു (ഒ.ബി.സി) -1288, 580, 708

എസ്.സി -8127, 4485, 3642

എസ്.ടി -5357, 204, 5153

ഭിന്നശേഷിക്കാർ -1075, 622, 453

ൈബ്ലൻഡ് -281, 24, 257

ധീവര -849, 15, 834

വിശ്വകർമ -849, 843, 6

കുശവൻ ആൻഡ് റിലേറ്റഡ് -439, 86, 353

കുടുംബി -439, 0, 439

സാമ്പത്തിക പിന്നാക്കക്കാർ -4287, 513, 3774

Tags:    
News Summary - No Plus One Seats in Malappuram: Clash During Fraternity Collectorate March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.