ചിനക്കലിൽ നിന്ന് കോട്ടക്കലിലേക്കുള്ള പുതിയ പാത തുറക്കാനായി സുരക്ഷ ഭിത്തി പൊളിച്ച് നീക്കുന്നു
കോട്ടക്കൽ: ആയുർവേദ നഗരമായ കോട്ടക്കലിലേക്ക് ആറുവരിപ്പാതയിൽ കോഴിക്കോട് ഭാഗത്ത് നിന്നു വരുന്നവർക്ക് നേരിട്ട് വഴി തെളിഞ്ഞു. ചിനക്കൽ-സ്വാഗതമാട് ഭാഗത്താണ് പുതിയ വഴി. നിലവിൽ തൃശൂർ ഭാഗത്തേക്കാണ് ഇവിടെ പ്രവേശനം ഉള്ളത്. ഈ ഭാഗത്ത് നിന്ന് അമ്പത് മീറ്ററിലധികം പിറകിലേക്ക് നീങ്ങി സർവിസ് റോഡിലേക്കാണ് പുതിയ കവാടം അനുവദിച്ചിരിക്കുന്നത്. വഴി തുറക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മണ്ണുമാന്തി യന്ത്ര സഹായത്തോടെ സുരക്ഷ ഭിത്തി പൊളിച്ചുനീക്കുന്ന നടപടികൾ പൂർത്തിയായി. ടാറിങ്, സൂചന ബോർഡുകൾ എന്നിവ വരുംദിവസങ്ങളിൽ യാഥാർഥ്യമാകും.
നിലവിൽ പ്രവൃത്തി നടക്കുന്ന മറുവശത്തു കൂടിയാണ് തൃശൂർ ഭാഗത്ത് നിന്ന് കോട്ടക്കലിലേക്കുള്ള മറ്റൊരു കവാടം. അനുദിനം വളർനുകൊണ്ടിരിക്കുന്ന കോട്ടക്കലിലേക്ക് കോഴിക്കോട് ഭാഗത്ത് നിന്നുള്ളവർക്ക് നേരിട്ട് എത്താൻ സാധിച്ചിരുന്നില്ല. തിരൂർ-കോട്ടക്കൽ പാതയിൽ എടരിക്കോട് മമ്മാലിപ്പടിയിൽ മാത്രമായിരുന്നു പ്രവേശം. ഇതാടെ നിലവിലെ ദേശീയപാതയിൽ വലിയ ഗതാഗത ക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. പ്രവൃത്തികൾ ആരംഭിക്കുന്ന കാലത്ത് തന്നെ ജനപ്രതിനിധികൾ, വിവിധ സംഘടന ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ മറ്റൊരു പാത ആവശ്യപ്പെട്ടിരുന്നു.
പുതിയ വഴി യാഥാർഥ്യമാകുന്നതോടെ എടരിക്കോട്, ചങ്കുവെട്ടി ജങ്ഷൻ ഒഴിവാകും. നേരിട്ട് പഴയ ദേശീയപാതയിലേക്ക് പ്രവേശിക്കാനും കഴിയും. തിരൂർ പാതയിലെയും എടരിക്കോട്, ചങ്കുവെട്ടി ജങഷനിലെയും തിരക്കും ഒഴിവാകും. കോട്ടക്കൽ ടൗൺ, ആര്യവൈദ്യശാല തുടങ്ങിയ ഭാഗങ്ങളിലേക്ക് യാത്രാസൗകര്യം എളുപ്പമാകും. ഇതു വഴി വരുന്ന വാഹനങ്ങൾക്ക് പുത്തൂർചിനക്കൽ ബൈപ്പാസ് പാത വഴി മലപ്പുറം ഭാഗത്തേക്ക് പോകാൻ കഴിയുമെന്നതും നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.