വേങ്ങര മണ്ഡലം
വേങ്ങര: 2008ൽ മണ്ഡല പുനർനിർണയത്തോടെ നിലവിൽ വന്ന നിയമസഭ മണ്ഡലമാണ് വേങ്ങര. അന്നുമുതൽ ഇന്നുവരെ മുസ്ലിം ലീഗിന് അധികാരമുള്ള മണ്ഡലത്തിൽ ഈ തെരഞ്ഞെടുപ്പിലും അത്ഭുതം സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. നേരത്തേ മലപ്പുറം മണ്ഡലത്തിന്റെ ഭാഗമായ വേങ്ങര, ഊരകം, കണ്ണമംഗലം, ഒതുക്കുങ്ങൽ പഞ്ചായത്തുകളും താനൂർ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പറപ്പൂർ പഞ്ചായത്തും തിരൂരങ്ങാടി നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്ന എ.ആർ നഗർ പഞ്ചായത്തും ചേർത്താണ് വേങ്ങര മണ്ഡലത്തിന് രൂപം നൽകിയത്.
വേങ്ങര മണ്ഡലം രൂപവത്കൃതമായ ശേഷം 2011ൽ നടന്ന പ്രഥമ തെരെഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഐ.എൻ.എല്ലിലെ കെ.പി. ഇസ്മായിലിനെതിരെ 38,237 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ ലീഗിലെ ഇ. അഹമ്മദിന് 42,632 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 2016ൽ പി.കെ. കുഞ്ഞാലിക്കുട്ടി എൽ.ഡി.എഫ് സ്വതന്ത്രൻ പി.പി. ബഷീറിനെ പരാജയപ്പെടുത്തിയത് 38,057 വോട്ടുകൾക്ക്.
ലോക്സഭയിലേക്ക് മത്സരിക്കാൻ കുഞ്ഞാലിക്കുട്ടി എം.എൽഎ സ്ഥാനം രാജിവെച്ച് ഒഴിഞ്ഞതിനെതുടർന്ന് 2017ൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കെ.എൻ.എ. ഖാദർ 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി. 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയിൽ 51,880 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു. 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി.പി. ജിജിയെ, കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത് 30,596 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. 2021ലെ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എം.പി. അബ്ദുസ്സമദ് സമദാനി സി.പി.എമ്മിലെ വി.പി. സാനുവിനെ പരാജയപ്പെടുത്തിയതും വലിയ ലീഡിൽ തന്നെയായിരുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലാവട്ടെ മലപ്പുറത്തെ പ്രതിനിധീകരിച്ച ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് വേങ്ങരയിൽനിന്ന് ലഭിച്ചത് 56,397 വോട്ടുുകളുടെ ലീഡ്. 2025ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച നേട്ടം കൈവരിക്കാൻ യു.ഡി.എഫിനായി. വേങ്ങര മണ്ഡലത്തിലെ ആറു പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്താവട്ടെ, കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രതിപക്ഷനിരയിൽ ഒരു അംഗംപോലും ഇല്ലാതെയാണ് യു.ഡി.എഫ് ഭരിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്ത് വേങ്ങര ഡിവിഷനിൽനിന്ന് പി.കെ. അസ്ലു 33,488 വോട്ടിന്റെ ഭൂരിപക്ഷത്തിലും ചേറൂർ ഡിവിഷനിൽനിന്ന് യാസ്മിൻ അരിമ്പ്ര 29,835 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഒതുക്കുങ്ങൽ ഡിവിഷനിൽനിന്ന് കെ.വി.എം. അലി 14,720 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്. ബ്ലോക്ക് ഡിവിഷനുകളിൽ ആകെയുള്ള 18 ഡിവിഷനിലും യു.ഡി.എഫ് വിജയിച്ചു. ഗ്രാമ പഞ്ചായത്തിൽ 136 സീറ്റുകളിൽ മത്സരിച്ചപ്പോൾ 115 സീറ്റ് യു.ഡി.എഫിന് കരസ്ഥമാക്കാനായി. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പതിവുപോലെ ഒരു സൗഹൃദ മത്സരം എന്നതിനപ്പുറത്തേക്ക്, വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ എൽ.ഡി.എഫ് അരയും തലയും മുറുക്കി രംഗത്തുണ്ട്.
ആരാവും സ്ഥാനാർഥി?
പി.കെ. കുഞ്ഞാലിക്കുട്ടിതന്നെയായിരിക്കും വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥിയെന്ന് ഏറക്കുറെ ഉറപ്പാണ്. ഒരു പക്ഷെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് ചുവട് മാറിയാൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനാണ് വേങ്ങരയിലേക്ക് സാധ്യത. കഴിഞ്ഞ തവണ സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിച്ച് 11000ൽ പരം വോട്ടുകൾ സമാഹരിച്ച സബാഹ് കുണ്ടുപുഴക്കലിനെ ഇടതു സ്വതന്ത്രനാക്കി രംഗം കൊഴുപ്പിക്കാനാണ് സി.പി.എം കരുനീക്കുന്നത്.
2021 നിയമസഭ
പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്) 70,381
പി. ജിജി (എൽ.ഡി.എഫ്) 39,785
സബാഹ് കുണ്ടുപുഴക്കൽ (സ്വതന്ത്രൻ) 11,255
പ്രേമൻ മാസ്റ്റർ- (ബി.ജെ.പി) 5968
ഭൂരിപക്ഷം 30,596
2024 ലോക്സഭ
ഇ.ടി. മുഹമ്മദ് ബഷീർ (യു.ഡി.എഫ്) 90,142
വി. വസീഫ് (എൽ.ഡി.എഫ്) 33,745
അബ്ദുൽ സലാം (ബി.ജെ.പി) 7414
ഭൂരിപക്ഷം 56,397
2025 തദ്ദേശം കക്ഷിനില
വേങ്ങര: യു.ഡി.എഫ് 20, എൽ.ഡി.എഫ് 03, സ്വത. 01
കണ്ണമംഗലം: യു.ഡി.എഫ് 21, എൽ.ഡി.എഫ് 01, വെൽഫെയർ പാർട്ടി 01, സ്വത. 01
ഊരകം: യു.ഡി.എഫ് 16, എൽ.ഡി.എഫ് 02, സ്വത. 01
എ.ആർ നഗർ: യു.ഡി.എഫ് 21, എൽ.ഡി.എഫ് 1, വെൽഫെയർ പാർട്ടി 01,
പറപ്പൂർ: യു.ഡി.എഫ് 18, എൽ.ഡി.എഫ് 02, വെൽഫെയർ പാർട്ടി 01, സ്വത. 01
ഒതുക്കുങ്ങൽ: യു.ഡി.എഫ് 16, എൽ.ഡി.എഫ് 06, എസ്.ഡി.പി.ഐ 01
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.