മുഖ്യമന്ത്രിയായി വി.ഡി സതീശന് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്
മിഠായിതെരുവിലെ കൈരളി സ്വീറ്റ്സിൽ ഹല്‍വ വിതരണം നടത്തിയപ്പോള്‍
കോഴിക്കോട്: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കാത്തിരുന്നത് പോലെയായിരുന്നു ജില്ലയിൽ പ്രവർത്തകരുടെ ആഘോഷം. ഒറ്റ മനസ്സോടെ അണികളടക്കമുള്ളവർ ആ പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയായിരുന്നു. ഉച്ചക്ക് 12 മണിക്ക് പ്രഖ്യാപനം പുറത്തുവന്നയുടൻ ഡി.സി.സി ഓഫിസിൽ പ്രവർത്തകർ പ്രകടനം തുടങ്ങി. ലഡ്ഡു വിതരണം ചെയ്തായിരുന്നു പ്രവർത്തകരുടെ സന്തോഷ പ്രകടനം. ജില്ലയിലെ എം.എൽ.എമാരെല്ലാം തിരുവനന്തപുരത്തായിരുന്നതിനാൽ മുതിർന്ന നേതാവ് കെ.സി. അബു മുന്നിൽനിന്നാണ് ആഘോഷത്തിന് തിരികൊളുത്തിയത്.
വൈകീട്ട് നാലരക്ക് നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനവുമുണ്ടായി. ഡി.സി.സി ഓഫിസിൽ നിന്ന് ബാന്റ്മേളത്തോടെ ആരംഭിച്ച് മാവൂർ റോഡ് ജങ്ഷനിൽ സമാപിച്ചു. ഇടയ്ക്ക് മഴ പെയ്തെങ്കിലും പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തെ അത് മങ്ങലേൽപ്പിച്ചില്ല.
മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, ഷാജിര്‍ അറഫാത്ത്, സുല്‍ഫിക്കര്‍ അലി, രാജേഷ് കീഴരിയൂര്‍, പി.പി. നൗഷീര്‍, കെ.എം. ഗംഗേഷ്, ആര്‍. ഷഹിന്‍, സി.പി. സലീം, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വി.ഡി. ജോസഫ്, ശരണ്യ, പി. കൃഷ്ണകുമാര്‍, പി.വി. ബിനീഷ്‌കുമാര്‍, കെ.പി. സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാത്രിയും ആഹ്ലാദ പ്രകടനങ്ങൾ തുടർന്നു.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് വി.ഡി. സതീശനെ വ്യാഴാഴ്ച ഉച്ചയോടെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പ്രവർത്തകർ പടക്കം പൊട്ടിച്ചാണ് പ്രഖ്യാപനത്തെ വരവേറ്റത്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ജനകീയാഭിലാഷം. പട നയിച്ചവൻ കേരളം ഭരിക്കട്ടെ എന്ന പേരിൽ ജില്ലയിൽ പലയിടത്തും വി.ഡി. സതീശനു വേണ്ടി ഫ്ലക്സുകളുയർന്നിരുന്നു. ആളുകൾ തെരുവിലിറങ്ങുകയും ചെയ്തു. നേരത്തെ കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച കോൺഗ്രസ് എം.എൽ.എമാർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നാദാപുരത്ത് സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത കെ.എം അഭിജിത്തിനെ പ്രവർത്തകർ വളഞ്ഞ് ചോദ്യം ചെയ്യുകയുണ്ടായി. ഡി.സി.സി ഓഫിസിനു സമീപമുള്ള സതീശന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച സംഭവവുമുണ്ടായി.
കെ.സി. വേണുഗോപാലിനുവേണ്ടി കരുനീക്കങ്ങൾ നടത്തിയ വടകര എം.പി ഷാഫി പറമ്പിലിനെതിരായി ശക്തമായ സൈബർ ആക്രമണവും നടന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോൾ അണികൾ ഷാഫി പറമ്പിലിന്റെ വടകരയിലെ ഓഫിസിൽ പുറത്തുനിന്ന് വന്ന പ്രവർത്തകർ ലഡു വിതരണവും നടത്തി. മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ അതിനു താഴെയും വിമർശന ശരങ്ങളുടെ പ്രവാഹം. ജനം ഒപ്പമില്ലെങ്കിൽ ഒരാളും നേതാവാകില്ല എന്നായിരുന്നു ഭൂരിഭാഗം ആളുകളും ഓർമിപ്പിച്ചത്. ഗ്രൂപ്പ് കളിച്ച് പാർട്ടിയെ നശിപ്പിക്കരുതെന്ന മുന്നറിയിപ്പുകളും കമന്റുകളിൽ നിറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.