പ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാസ് പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്ട് യാഥാർഥ്യമാവുന്നു. ചേവായൂരിൽ സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ശിലാസ്ഥാപനം ഈ മാസം ഏഴിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവർത്തനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ ബ്ലോക്കിൽ താൽക്കാലികമായി തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. ഇത് ഉടൻ തുറന്ന് പ്രവർത്തനം ആരംഭിക്കും.
ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവർത്തനത്തിന് ആദ്യ ഘട്ടമായി 14 പ്രഫസർമാരടക്കം 60 തസ്തികകൾ കഴിഞ്ഞമാസം സർക്കാർ അനുവദിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നിർമാണ പ്രവൃത്തി കരാർ നൽകുന്നതിന് കഴിഞ്ഞ ദിവസം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നിന്ന് 643.88 കോടി രൂപയാണ് അവയവദാന ഇൻസ്റ്റിറ്റ്യൂട്ടിനായി അനുവദിച്ചിരിക്കുന്നത്. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതി. കോർണിയ, വൃക്ക, കരൾ, കുടൽ, പാൻക്രിയാസ്, ഹൃദയം, ശ്വാസകോശം, മജ്ജ, സോഫ്റ്റ് ടിഷ്യൂ, കൈകൾ, ബോൺ മാറ്റിവെക്കൽ തുടങ്ങിയവയെല്ലാം ഈ കേന്ദ്രത്തിലൂടെ സാധ്യമാകും. ഇതുസംബന്ധിച്ച ഗവേഷണങ്ങളും നടക്കും.
കോഴിക്കോട് ചേവായൂരിൽ 20 ഏക്കറിലാണ് അവയവദാന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ആറു നിലകളുള്ള നാലു ബ്ലോക്കുകളുണ്ടാകും. 219 ജനറൽ കിടക്കകൾ, 42 പ്രത്യേക വാർഡ് കിടക്കകൾ, 58 ഐ.സി.യു കിടക്കകൾ, 83 എച്ച്.ഡി.യു കിടക്കകൾ, 16 ഓപറേഷൻ റൂമുകൾ, ഡയാലിസിസ് സെന്റർ, അവയവദാന ഗവേഷണ കേന്ദ്രം എന്നിവയുൾപ്പെടെ 510 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 330 കിടക്കകളും 10 ഓപറേഷൻ തിയറ്ററുകളും രണ്ടാം ഘട്ടത്തിൽ 180 കിടക്കകളും ആറു ഓപറേഷൻ തിയറ്ററുകളും സജ്ജമാക്കുന്നതാണ്.
ആദ്യഘട്ടത്തിൽ 14 സ്‌പെഷാലിറ്റി വിഭാഗങ്ങളും രണ്ടാം ഘട്ടത്തിൽ ഏഴ് സ്‌പെഷാലിറ്റി വിഭാഗങ്ങളും ഉണ്ടാകും. 31 അക്കാദമിക് കോഴ്‌സുകൾ ആരംഭിക്കുന്നതിന് ലക്ഷ്യം വെക്കുന്നുണ്ട്. പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിലെ സർജിക്കൽ ഗാസ്ട്രോ എന്‍ററോളജി വിഭാഗം പ്രഫസർ ഡോ. ബിജു പൊറ്റക്കാടിനെ അവയവദാന ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്പെഷൽ ഓഫിസറായി നിയമിച്ചിട്ടുണ്ട്. എച്ച്.എൽ.എല്ലിന്‍റെ ടെക്നിക്കൽ വിഭാഗമായ ഹൈറ്റ്സിനാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.