കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോൾ ടീം ആരാധകർ തമ്മിലുള്ള തർക്കം അക്രമത്തിൽ കലാശിച്ചതായി പരാതി. അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരാണ് തമ്മിലടിച്ചത്. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസാണ് ഇത് സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 16ാം തീയതി കോഴിക്കോട് കുറ്റിക്കാട്ടൂരാണ് കേസിനാസ്പദമായ സംഭവം.
‘വേൾഡ് കപ്പ് 2026’ എന്ന പേരിൽ കുറ്റിക്കാട്ടൂർ മേഖലയിലെ വാട്‌സപ്പ് കൂട്ടായ്മയിൽ ഉണ്ടായ തർക്കം മുറുകിയതാണ് പിന്നീട് പരസ്പര ആക്രമണത്തിന് കാരണമായത്. പിന്നീട് രാത്രിയിൽ അർജന്റീന ഫാൻസ് ആയ രണ്ടുപേർ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വീട്ടിൽ അതിക്രമിച്ചുകയറി സാധനങ്ങൾ അടിച്ചുകതകർക്കുകയും ഇരുവരെയും മർദിക്കുകയുമായിരുന്നു. വീടിനുമുന്നിൽ നിർത്തിയിട്ട ബൈക്ക് തകർത്തിട്ടുണ്ട്. വീടിന്റെ ജനൽ ചില്ലുകളും മറ്റും അടിച്ചുതകർത്തതായും മർദനത്തിൽ പരിക്കേറ്റതായും പരാതിയിൽ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.