ആരാമ്പ്രം ടൗണിൽ ഓവുചാലിന് മുകളിൽ സ്ലാബ് ഇടാത്ത നിലയിൽ
കൊടുവള്ളി: മടവൂർ ആരാമ്പ്രം അങ്ങാടിയിലെ പ്രധാന റോഡരികിലെ ഓവുചാലിന് മുകളിൽ സ്ലാബുകളില്ലാത്തത് കാൽനടയാത്രക്കാർക്കും വിദ്യാഥികൾക്കും അപകട ഭീഷണിയാകുന്നു കഴിഞ്ഞദിവസം വയോധികനായ കെ. ഉസൈൻ കുട്ടി സുല്ലമിക്ക് (83) രാത്രി നമസ്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൾ ഓവുചാലിൽ വീണ് പരിക്കേറ്റു.
മുമ്പും പലതവണ കാൽനട യാത്രക്കാർ ഓവുചാലിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്. ഓവുചാൽ തുറന്നുകിടക്കുന്നത് കാരണം നടപ്പാതയായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ആരാമ്പ്രം ഗവ. സ്കൂൾ, ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ, വിവിധ മദ്റസകൾ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളാണ് ദിവസേന ഈവഴി പോകുന്നത്.
തിരക്കേറിയ റോഡിൽ സുരക്ഷിതമായ നടപ്പാത ഇല്ലാത്തതിനാൽ കുട്ടികളും വയോജനങ്ങളും ഉൾപ്പെടെയുള്ളവർ റോഡിലൂടെ നടക്കേണ്ടി വരുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുകൂടി ഉള്ളപ്പോൾ അപകട സാധ്യത ഇരട്ടിയാണ്. നിലവിലുള്ള ഓവുചാലിന് മുകളിൽ സ്ലാബുകൾ പാകിയാൽ അത് സുരക്ഷിതമായ നടപ്പാതയായി ഉപയോഗിക്കാൻ സാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അധികൃതർ നടപടിയെടുക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. വിദ്യാർഥികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് അടിയന്തിരമായി ഓവുചാലിന് മുകളിൽ സ്ലാബുകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അധികൃതർ നടപടിയെടുക്കുന്നില്ലെങ്കിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.