കോഴിക്കോട്: നഗരത്തിലെ സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത നിർധനർക്ക് ബഹുജന പങ്കാളിത്തത്തോടെ പാർപ്പിടം ഒരുക്കുന്ന കോർപറേഷന്റെ ബൃഹദ് പദ്ധതിക്ക് തുടക്കമാവുന്നു. ഭൂരഹിത ഭവന രഹിതർക്കുള്ള പാർപ്പിട പദ്ധതിയെക്കുറിച്ച് ആലോചിക്കാനും വിശദമായ രൂപരേഖ തയാറാക്കാനും കോർപറേഷൻ തീരുമാനിച്ചു.
പ്രമുഖ വ്യക്തികളുടെയും സ്ഥാപന മേധാവികളുടെയും പ്രത്യേക യോഗങ്ങൾ ചേർന്നാണ് ഇതിനുള്ള നടപടി സ്വീകരിക്കുക. നഗരത്തിൽ ഭൂരഹിതരും ഭവനരഹിതരുമായി കഴിയുന്ന 5,000 കുടുംബങ്ങൾക്ക് ഘട്ടംഘട്ടമായി സുരക്ഷിതമായ പാർപ്പിടമൊരുക്കുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ ഈ സാമ്പത്തിക വർഷം 1000 വീടുകൾ നിർമിച്ചുനൽകാനാണ് കോർപറേഷൻ ഉദ്ദേശിക്കുന്നത്.
ഭൂമിയടക്കം ഒരു വീടിന് 14 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. സർക്കാറിന്റെ ഭവന നിർമാണ പദ്ധതിയിൽനിന്ന് കണ്ടെത്തുന്ന തുകക്ക് പുറമെയുള്ള 1000 വീടൊരുക്കുന്നതിന് ആവശ്യമായ തുക കോർപറേഷൻ കണ്ടെത്തണം.
ഭൂമിയായും പണമായും നിർമാണ വസ്തുക്കളായും അധ്വാനമായും വിഭവസമാഹരണം നടത്തി തുക കണ്ടെത്തും. ബിസിനസ് സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടും മറ്റു സംഭാവനകളും ഉൾപ്പെടുത്തി പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാണ് കോർപറേഷൻ ഉദ്ദേശിക്കുന്നതെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.