പ്രതികളെ കോടതിയിൽ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിൽ കൊണ്ടുപോകുന്നു
സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരിച്ചു കിട്ടാത്തതിനാൽ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി സുധീർ കുമാറിന്റെ വീട്ടിൽ തീ കൊളുത്തി ആത്‍മഹത്യ ചെയ്തിരുന്നു
വടകര: കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രണ്ട് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. സൊസൈറ്റി മുൻ പ്രസിഡന്‍റും ഡി.സി.സി. സെക്രട്ടറിയുമായിരുന്ന ടി.വി. സുധീർ കുമാർ, രണ്ടാം പ്രതി സംഘം ഡയറക്ടർ പേരാമ്പ്ര എട്ട് തെങ്ങുള്ളതിൽ റിനീഷ് എന്നിവരെയാണ് ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ടി. മനോഹരൻ കസ്റ്റഡിയിൽ വാങ്ങിയത്.
നിക്ഷേപ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾക്ക് ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണിത്. സുധീർ കുമാറിനെ മൂന്നു ദിവസത്തേക്കും റിനീഷിനെ നാലു ദിവസത്തേക്കുമാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അലി ഫാത്തിമ കസ്റ്റഡിയിൽ വിട്ടത്. പ്രതിഭാഗം അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതിനാൽ പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് സഹകരണ സംഘം ജോ. ഡയറക്ടർ നൽകിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരിച്ചു കിട്ടാതായതിനെ തുടർന്ന് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി സുധീർ കുമാറിന്റെ വീട്ടിൽ തീ കൊളുത്തി ആത്‍മഹത്യ ചെയ്തു. ഈ കേസടക്കം മൂന്നു കേസാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.