പ്രതീകാത്മക ചിത്രം
കുന്ദമംഗലം: മാനദണ്ഡങ്ങൾ പാലിക്കാതെ സെൻസസ് ഡ്യൂട്ടി നൽകിയെന്ന് ആക്ഷേപം. ദുരിതത്തിലായി അധ്യാപകർ. ഭൂരിഭാഗം എന്യുമറേറ്റർമാരും അധ്യാപകരാണ്. പരമാവധി 200 വീട് വരെയാണ് ഒരാൾക്ക് കയറേണ്ടി വരുക എന്ന് പരിശീലന മീറ്റിങുകളിൽ പറഞ്ഞിരുന്നെങ്കിലും പലർക്കും 450ന് മുകളിൽ വീടുകൾ ലഭിച്ചിട്ടുണ്ട് എന്നാണ് ആക്ഷേപം. അതുപോലെ ഒരു മാപ് മാത്രമേ ഒരാൾക്ക് ഉണ്ടാകൂ എന്ന് പറഞ്ഞിരുന്നെങ്കിലും രണ്ട് മാപ് ലഭിച്ചവരും ഉണ്ട്.
വീടുകളും കടകളും ഉൾപ്പെടെ ഇവർക്ക് 650ലേറെ എൻട്രികൾ ചെയ്യേണ്ടി വരുന്നത് വലിയ ദുരിതമാണ്. പലയിടത്തും സ്കൂളുകളേയും ബാധിക്കുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്. വീടുകൾ കൂടുന്നതും ഒരേ സ്കൂളുകളിൽ നിന്ന് കൂടുതൽ പേരെ എന്യൂമറേറ്റർമാർ ആക്കുന്നതും ചില സ്കൂളുകളിൽ നിന്ന് ആരെയും ഡ്യൂട്ടിക്ക് നിയമിക്കാത്തതും എന്ത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ് എന്നാണ് ഇവരുടെ ചോദ്യം.
ശനി, ഞായർ ദിവസങ്ങളിൽ സെൻസസ് ഡ്യൂട്ടി ചെയ്യാനാണ് നിർദേശം എങ്കിലും കൂടുതൽ വീടുകളിൽ കയറേണ്ടതിനാൽ മിക്ക ദിവസങ്ങളിലും പോകേണ്ട അവസ്ഥയാണ്. സ്കൂളുകളിൽ പാദവർഷിക പരീക്ഷ വരുമ്പോഴേക്കും പല അധ്യാപകർക്കും ക്ലാസ് എടുത്ത് തീർക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇത് രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഒരു വീട്ടിൽ മൂന്ന് തവണയെങ്കിലും പോകേണ്ട സാഹചര്യമുണ്ടെന്ന് അധ്യാപകർ പറയുന്നു. സെൻസസ് ഡ്യൂട്ടിയും പിന്നീട് സ്കൂളിൽ ക്ലാസ് എടുക്കുകയും ചെയ്ത ഒരധ്യാപകൻ തളർന്നു വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടി വന്നു. കൂടുതൽ വീടുകൾ ലഭിച്ച പലരും ഉന്നത അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് സെൻസസ് ഡ്യൂട്ടിക്ക് ആളുകളെ തിരഞ്ഞെടുത്തത് എന്ന പരാതി വ്യാപകമാണ്. ഈ അനീതിക്ക് അധികൃതർ ഇടപെട്ട് ഒരു പരിഹാരം കാണണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.