പ്രതീകാത്മക ചിത്രം
മാനാഞ്ചിറ-വെള്ളിമാട്കുന്ന് നാലുവരി പാത ആദ്യഘട്ട ഉദ്ഘാടനം സന്തോഷകരം –ആക്ഷൻ കമ്മിറ്റി
വെള്ളിമാട്കുന്ന്: മാനാഞ്ചിറ-മലാപ്പറമ്പ് റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റോഡ് നിർമാണ പ്രവൃത്തി ഉദ്ഘാടനം കൂടി നടക്കുമെന്ന പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ആക്ഷൻ കമ്മിറ്റി അറിയിച്ചു. നാലുവരിപാത ഒന്നാംഘട്ടമായ മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെയുള്ള പാതയുടെ പ്രവൃത്തി പൂർത്തിയായില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം ചെയ്യുകയാണ്.
2008 ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് 19 വർഷത്തിനു ശേഷം ഇന്നത്തെ നിലയിലെത്തിയത്. റോഡ് വികസനത്തിനുള്ള സ്ഥലം അക്വയർ ചെയ്യുന്നതിനുള്ള ഗസറ്റ് വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ് പദ്ധതി തന്നെ നിന്നു പോകുമെന്ന ഘട്ടത്തിലാണ് 2012ൽ ചരിത്രകാരൻ എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകുകയും ഉമ്മൻ ചാണ്ടി സർക്കാർ സ്ഥലം ഏറ്റെടുക്കാനുള്ള സത്വര നടപടി സ്വീകരിക്കുകയും ചെയ്തതായി ആക്ഷൻ കമ്മിറ്റി പറഞ്ഞു.
ഈ നഗര പാതക്ക് മാത്രമായി ബന്ധപ്പെട്ട മന്ത്രിമാരും മേയറും, എം.പിയും, എം.എൽ.എയും, ചീഫ്സെക്രട്ടറിമാരുമടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന മൂന്ന് ഉന്നതതല യോഗങ്ങളാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് വിളിച്ചു ചേർത്തത്. ഉമ്മൻ ചാണ്ടി മന്ത്രിസഭ അനുവദിച്ച 64 കോടി രൂപയാണ് ലാപ്സാകുമായിരുന്ന റോഡ് പദ്ധതിയെ ഇന്നത്തെ നിലയിലെത്തിച്ചത്. തുടർന്ന് അധികാരത്തിൽ വന്ന ഒന്നും രണ്ടും പിണറായി സർക്കാറിന്റെ കാലത്ത് സ്ഥലമെടുപ്പിന് ആവശ്യമായ ബാക്കി തുകയും അനുവദിച്ചു. ജില്ലയുടെ ഭരണസിരാകേന്ദ്രമായ കലക്ടറേറ്റിലേക്ക് ആയിരക്കണക്കിന് ആളുകൾ നിത്യേന വന്നു പോകുകയും യാത്രാതിരക്കിൽ അപകടങ്ങളിൽപ്പെട്ട നിരവധി മനുഷ്യജീവനുകൾ പൊലിയുകയും ചെയ്തതുമായ സർക്കാർ അംഗീകരിച്ച ഒരു പദ്ധതി പ്രാവർത്തികമാക്കാൻ വേണ്ടിയാണ് എം ജി എസിന്റെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിച്ച് ദീർഘകാലം സമരം നടത്തുകയും അറസ്റ്റു വരിക്കുകയും ചെയ്തത്.
20 വർഷം കഴിഞ്ഞിട്ടും വിഭാവനം ചെയ്ത രീതിയിൽ റോഡ് പൂർണമായി പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്നത് തീർക്കും നിരാശാജനകമാണെന്ന് ആക്ഷൻ കമ്മിറ്റി വിലയിരുത്തി. എം.ജി.എസ് മരിക്കുന്നതിനു മുമ്പ് പറഞ്ഞപോലെ വികസനത്തിന്റെ ക്രെഡിറ്റ് ആരെങ്കിലും ആവശ്യപ്പെട്ടാലും ജനത്തിന് റോഡ് വികസിച്ചാൽ മതി. ഐതിഹാസികമായ ഈ ധർമസമരത്തിൽ ഒപ്പം അണിചേർന്ന എല്ലാവരെയും ആക്ഷൻ കമ്മിറ്റി അഭിനന്ദിച്ചു. യോഗത്തിൽ വർക്കിങ് പ്രസിഡന്റ് മാത്യു കട്ടിക്കാന അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, സുനിൽ ഇൻ ഫ്രെയിം, പ്രദീപ് മാമ്പറ്റ, എൻ. ഭാഗ്യനാഥ്, എൻജിനീയർ സാബു കെ. ഫിലിപ്പ്, കെ.ജി. വിശ്വേശ്വരൻ, ജോർജ് ആലക്കൽ, ടി.എ. ശശി കുമാർ, ടി.ടി. നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.