കോഴിക്കോട്: ഓണം വിപണിയിലെ വ്യാജന്മാരെ പിടികൂടാനും ഗുണനിലവാരം ഉറപ്പാക്കാനും കർശന പരിശോധനക്ക് ഭക്ഷ്യ സുരക്ഷ വകുപ്പ്. പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ച് സെപ്റ്റംബർ രണ്ടുമുതൽ പരിശോധന ആരംഭിക്കുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അസി. കമീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു. ഓണം വിപണിയിലെ മുതലെടുപ്പിന് മായം കലർത്താൻ സാധ്യത കൂടുതലുള്ള പാൽ, പാലട, ധാന്യങ്ങൾ, മസാലപ്പൊടികൾ, ശർക്കര, വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകൾ, ഉപ്പേരി, പായസം മിക്സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികൾ, അരി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പരിശോധിക്കും.
പലചരക്കുകടകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ റസ്റ്റാറൻറുകൾ, ബേക്കറി, പച്ചക്കറി സ്റ്റാളുകൾ എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും പരിശോധന നടത്തുക. കടകളിൽ നിന്ന് ശേഖരിക്കുന്ന വസ്തുക്കൾ ലാബിൽ പരിശോധനക്ക് അയക്കും. വിപണിയിൽ വിൽപനക്കു വെക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് പരിശോധന. ഗുണനിലവാരത്തകർച്ച ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. പാക്കറ്റുകളിൽ കൃത്യമായി മുദ്രപതിപ്പിക്കൽ, ഉൽപന്നങ്ങളുടെ രജിസ്ട്രേഷൻ, പാക്കറ്റുകളിൽ വിവരങ്ങൾ രേഖപ്പെടുത്തൽ, ഉൽപന്നങ്ങളുടെ കാലാവധി എന്നിവ വ്യാപാരികൾ ഉറപ്പുവരുത്തണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു. ഭക്ഷ്യ സുരക്ഷ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടികളെടുക്കുമെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.