കോഴിക്കോട്: പയ്യാനക്കൽ മേഖലയിൽ റോഡുകൾ വികസിക്കാത്തത് കാരണമുള്ള യാത്രാ ദുരിതത്തിന് അറുതിവരുമെന്ന് പ്രതീക്ഷയുയർത്തി സ്ഥലമെടുപ്പിന് സർക്കാർ പണം അനുവദിച്ചു.
തീരദേശ ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബി.സി റോഡ് മുതല്‍ കോതി ബീച്ച് വരെ റോഡ് നിര്‍മിക്കാൻ സ്ഥലം ഏറ്റെടുക്കാൻ 86.25 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 10.32 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. 15.6 മീറ്റർ വീതിയിൽ കോതി മുതൽ ബി.സി റോഡ് വരെ 6.8 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമിക്കുകയെന്ന് അഹമ്മദ് ദേവര്‍കോവില്‍ എം.എൽ.എ അറിയിച്ചു.
കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുക. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് (കെ.ആര്.എഫ്.ബി) നിര്‍വഹണ ഏജന്‍സി. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ.ആര്.എഫ്.ബി നൽകിയ ശിപാര്‍ശക്ക് കിഫ്ബി അംഗീകാരം നല്കി. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നേരത്തേ ആരംഭിച്ചിരുന്നു.
സര്‍വേ നടത്തി അതിര്‍ത്തി തിരിച്ച് കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഏറക്കുറെ പൂര്‍ത്തിയായി. പാരിസ്ഥിതിക ആഘാതപഠനം, തീരദേശ പരിപാലന നിയമപ്രകാരമുള്ള അനുമതികള്‍ എന്നിവകൂടി വേഗത്തില്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മാണം ഉടൻ തുടങ്ങും. പന്നിയങ്കര മേൽപ്പാലവും കല്ലായിപ്പുഴക്ക് കുറുകെ കോതി പാലവും വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് വഴിയുള്ള റോഡുകളൊന്നും വികസിക്കാത്തത് വലിയ പ്രയാസമുണ്ടാക്കുന്നു. ഇടുങ്ങിയ റോഡിൽ അപകടങ്ങൾ നിത്യ സംഭവമാണ്.
ബേപ്പൂരിൽ പാലം വന്ന് തീര ദേശ പാതയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഭാഗത്ത് വികസനം മുരടിച്ച് നിൽക്കുകയാണ്.
ഓൾഡ് ബേപ്പൂർ റോഡിൽ നടന്ന് പോകാൻ ആവാത്തത്ര ഭീഷണിയാണെന്ന് പരിസരവാസികൾ പറയുന്നു. റോഡിന്റെ വീതി ഇല്ലായ്മയാണ് അപകടങ്ങൾക്ക് കാരണം. സ്കൂൾ ബസുകളടക്കം കുരുക്കിലകപ്പെടുന്നു. രണ്ട് വലിയ വാഹനങ്ങൾ എതിർ ദിശയിൽ വന്നാൽ മറ്റ് വാഹനങ്ങൾക്ക് മാത്രമല്ല, കാൽനാട യാത്രപോലും കടന്നുപോവാൻ ബുദ്ധിമുട്ടാവുന്നു.
സ്കൂൾ സമയങ്ങളിൽ വലിയ തോതിൽ ഗതാഗതക്കുരുക്കാണ്. റോഡിന് സ്ഥലം ഏറ്റെടുത്തെങ്കിൽ മാത്രമാണ് പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.