കോട്ടയം: മക്കളെ കാത്ത് കലക്ടറേറ്റ് വളപ്പിൽ വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികൾ. കുമരകത്തുനിന്ന് ചൈൽഡ് ലൈനും ജില്ല ശിശുസംരക്ഷണ ഓഫിസും ഏറ്റെടുത്ത രാജസ്ഥാൻ ദമ്പതികളുടെ കുട്ടികളെ ലഭിക്കാത്തിൽ പ്രതിഷേധിച്ചാണ് രാജസ്ഥാൻ സ്വദേശികൾ രംഗത്തെത്തിയത്. ഈ മാസം 10ന് ഇല്ലിക്കൽ ഭാഗത്തായിരുന്നു പ്രതിഷേധത്തിന് ആസ്പദമായ സംഭവം.
രാജസ്ഥാനിൽനിന്ന് മൺപാത്ര വിൽപനക്കെത്തിയവർ കുട്ടികളെകൊണ്ട് ബാലവേല ചെയ്യിക്കുന്നതായി ശ്രദ്ധയിൽപെട്ട പ്രദേശവാസി ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. മൂന്ന് കുടുംബമാണ് ചട്ടിവിൽപനക്ക് പ്രദേശത്ത് തമ്പടിച്ചിരുന്നത്.
മതിയായ രേഖകൾ ഇല്ലാതിരുന്നതിനാൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെയും സ്ത്രീയെയും മഹിളമന്ദിരത്തിലേക്ക് അയക്കുകയും ഇവരുടെ ഭർത്താവിനെയും കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരെയും പിക്അപ് ജീപ്പും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഒപ്പമുണ്ടായിരുന്ന എട്ടും പത്തും വയസ്സുള്ള രണ്ട് ആൺകുട്ടികളെ ചൈൽഡ്ലൈൻ സംരക്ഷണസ്ഥാപനത്തിലേക്കും അയച്ചു. രേഖകൾ ഹാജരാക്കുന്നപക്ഷം കുട്ടികളെ വിട്ടുകൊടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ആൺകുട്ടികൾ തങ്ങളുടെ സ്വന്തം മക്കളാണെന്ന് അറിയിച്ച ദമ്പതികളുടെ രേഖകൾ കൃത്യമല്ലായിരുന്നു. പിന്നീട്, ഇവർ കുട്ടികളുടെ ബന്ധുക്കളാണെന്നും ഒരു കുട്ടിയുടെ രക്ഷാകർത്താവ് രാജസ്ഥാനിലും മറ്റേയാളുടേത് പാലക്കാടാണെന്നുമാണ് പറഞ്ഞത്.
ബുധനാഴ്ച ബാക്കി രേഖകളുമായി മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരും ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരായി. അമ്മയുടെയും കുഞ്ഞിെൻറയും രേഖകൾ പരിശോധിച്ചശേഷം ഇവരെ വിട്ടയച്ചിരുന്നു. ആൺകുട്ടികളിൽ ഒരാളുടെ മാത്രം രേഖയെ ഇവരുടെ കൈവശമുള്ളൂവെന്നും മറ്റൊരു കുട്ടിക്ക് ആധാർ എടുക്കണമെന്നും എത്തിയവർ പറഞ്ഞു.
ആൺകുട്ടികളിൽ ഒരാളുടെ അച്ഛനും അമ്മയും സംഘത്തിലുണ്ട്. ഒരാളുടെ അമ്മ മാത്രമേയുള്ളൂ. അച്ഛൻ അപകടം പറ്റി രാജസ്ഥാനിലാണ്. അതിനാൽ വരാൻ സാധിക്കില്ലെന്നും ഇവർ പറഞ്ഞു. ചൈൽഡ് ലൈൻ അധികൃതർ അജ്മീർ, ബിൽവാഡ ജില്ലകളിലെ ശിശുസംരക്ഷണ സമിതിയുമായും കലക്ടർമാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭ്യമായശേഷം തുടർ നടപടികളിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.