കോട്ടയം: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജിത നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശിച്ചു. രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസന പദ്ധതികളും വെല്ലുവിളികളും അവലോകനം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില്‍ ചേര്‍ന്ന എം.എല്‍.എമാരുടെയും കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള്‍ സജീവമാക്കണം. തദ്ദേശ സ്ഥാപന തലത്തിലും സമിതികള്‍ രൂപവത്കരിക്കണം. കെ.എസ്.ഇ.ബി മുന്‍കൈയെടുത്ത് മൂന്നു മാസത്തില്‍ ഒരിക്കല്‍ സമിതി യോഗം നടത്തണം. വൈദ്യുതി വിതരണം തടസ്സപ്പെടുമ്പോള്‍ സമയബന്ധിതമായി പരിഹാരം കാണണം. വൈദ്യുതി മുടങ്ങുന്നതിന്റെ കാരണം പ്രാദേശിക കേബിള്‍ ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണം.
തദ്ദേശ സ്ഥാപന ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കണം. പരാതികള്‍ അറിയിക്കുന്നതിന് ഫോണിലും നേരിട്ടും ബന്ധപ്പെടുന്നവരോട് സൗഹാര്‍ദപരമായി പെരുമാറാന്‍ ശ്രദ്ധിക്കണം. ഫീല്‍ഡ് സ്റ്റാഫിന്റെ കുറവ് പരിഹരിക്കുന്നതിന് പ്രാദേശിക തലത്തില്‍ നടപടി സ്വീകരിക്കണം. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ പുതുപ്പള്ളിക്കും മണര്‍കാടിനും ഇടയില്‍ പുതിയ സബ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിനു നടപടി വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
പാടശേഖരങ്ങള്‍ നിറഞ്ഞ കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, തിരുവാര്‍പ്പ് മേഖലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ഹരിപ്പാട് മേഖലകളിലും വൈദ്യുതി മുടക്കം പതിവാകുന്നതിനാല്‍ സബ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, നാട്ടകം സുരേഷ്, പ്രഫ. റോണി കെ. ബേബി, റെജി ചെറിയാന്‍, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.