കോട്ടയം: ബംഗളൂരു മലയാളികൾക്കായി കെ.എസ്.ആർ.ടി.സി തുടക്കമിട്ട സ്പെഷൽ സർവിസിൽ യാത്രക്കാരില്ല. ഇതോടെ, കോട്ടയത്തുനിന്നുള്ള സർവിസ് രണ്ടാംദിനവും റദ്ദാക്കി. കോട്ടയത്തുനിന്ന് ഒരു സർവിസായിരുന്നു ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സി ആരംഭിച്ചത്.
എല്ലാദിവസവും വൈകീട്ട് പുറപ്പെടുന്ന തരത്തിലായിരുന്നു ഷെഡ്യൂൾ. ചൊവ്വാഴ്ചയാണ് ഇതിനു തുടക്കമായത്. അന്ന് 20 പേരാണ് ഉണ്ടായിരുന്നെങ്കിലും സർവിസ് നടത്തി. ബുധനാഴ്ച ബംഗളൂരുവിലേക്ക് എട്ടുയാത്രക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരെ പത്തനംതിട്ട-ബംഗളൂരു ബസിൽ അയച്ചു.
അഞ്ചുപേർ യാത്ര റദ്ദാക്കി പണം തിരികെ വാങ്ങി. വ്യാഴാഴ്ച 22 പേരാണ് ബുക്ക് ചെയ്തിരുന്നത്. ഇത്രയും പേരുമായി സർവിസ് നടത്തുന്നത് ലാഭകരമല്ലെന്ന് കണ്ടതോടെ ഇതും റദ്ദാക്കി. ഇവരെ പത്തനംതിട്ട-ബംഗളൂരു ബസിൽ കയറ്റിവിടുകയായിരുന്നു. അടുത്തദിവസങ്ങളിലും ബുക്കിങ് പേരിനു മാത്രമാണ്.
ഈ സാഹചര്യത്തിൽ അടുത്തദിവസങ്ങളിലും സർവിസുണ്ടാവില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ നൽകുന്ന സൂചന. ബംഗളൂരുവിൽനിന്നുള്ള മടക്കസർവിസുകൾക്കും വേണ്ടത്ര യാത്രക്കാരില്ല. കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്ന് കോട്ടയത്തേക്കുള്ള സർവിസിൽ അഞ്ചുപേർ മാത്രമായിരുന്നു സീറ്റ് ബുക്ക് ചെയ്തിരുന്നത്. ഇവരെ എറണാകുളത്തിനുള്ള ബസിൽ എത്തിക്കുകയായിരുന്നു.
ഓണത്തോടുചേർന്ന തീയതികളിലും യാത്രക്കാരുടെ ബുക്കിങ് ഏറെ കുറവാണ്. ബംഗളൂരുവിൽനിന്ന് കേരളത്തിലെത്തിയാൽ കോവിഡ് നിരീക്ഷണത്തിൽ കഴിയേണ്ടി വരുമെന്നതാണ് മലയാളികൾ നാട്ടിലെത്താൻ മടിക്കുന്നതിന് കാരണം. അതേസമയം, ബംഗളൂരുവിൽ ഇത്തരം നിയന്ത്രണങ്ങളില്ലതാനും.
മുൻവർഷങ്ങളിൽ ഓണക്കാലത്ത് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ബസുകളിലെല്ലാം വർതിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. മാസങ്ങൾക്ക് മുമ്പുതന്നെ ടിക്കറ്റുകളുടെ ബുക്കിങ് പൂർത്തിയാകുന്നതായിരുന്നു പതിവ്. െക.എസ്.ആർ.ടി.സിക്കൊപ്പം സ്വകാര്യ അന്തർസംസ്ഥാന ബസുകളിലും വലിയ തിരക്കായിരുന്നു. ഇത് മുതലെടുത്ത് നിരക്ക് ഉയർത്തുന്നതും പതിവായിരുന്നു. ഇത്തവണ നിശ്ചിത യാത്രക്കാർപോലും ഇല്ലാത്ത സ്ഥിതിയാണ്.
കോവിഡിനെത്തുടർന്ന് ക്ലാസുകൾ ഇല്ലാത്തതിനാൽ ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിൽ പഠിച്ചിരുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും നാട്ടിലാണ്. ഇതും തിരക്ക് കുറയാൻ കാരണമായി.
െഎ.ടി ജീവനക്കാരിൽ വലിയവിഭാഗം വർക്ക് ഫ്രം ഹോമിലാണ്. കോവിഡ് ഭീതിയും പലരെയും യാത്ര ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. മുൻവർഷങ്ങളിൽ ട്രെയിനുകളിൽ കാലുകുത്താൻ സ്ഥലം കിട്ടാറുണ്ടായിരുന്നില്ല. യാത്രക്കാരില്ലാത്തതിനാൽ റെയിൽവേ കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകളൊന്നും ഏർപ്പെടുത്തിയിട്ടുമില്ല.
കോട്ടയം: പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഓണക്കാലത്തോടനുബന്ധിച്ച് താൽക്കാലികമായി ഒഴിവാക്കിയതോടെ കോട്ടയത്തുനിന്ന് വെള്ളിയാഴ്ച മുതൽ ദീർഘദൂര സർവിസുകൾ.
ആദ്യദിനം തൃശൂർ, െകാട്ടാരക്കര എന്നിവിടങ്ങളിലേക്ക് മൂന്ന് സർവിസുകളാകും നടത്തുക. രാവിെല എട്ട്- തൃശൂർ, ഏഴ് -െകാട്ടാരക്കര, എട്ട്-െകാട്ടാരക്കര എന്നിങ്ങനെയാണ് സർവിസുകൾ. മടങ്ങിയെത്തിയശേഷം ഇവ വീണ്ടും സർവിസ് നടത്തും. കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ മറ്റ് സ്ഥലങ്ങളിലേക്കും സർവിസ് നടത്തുമെന്ന് ഡി.ടി.ഒ അബ്ദുൽ നാസർ പറഞ്ഞു.
യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചാകും കുടുതൽ സർവിസുകളുടെ കാര്യത്തിൽ തീരുമാനമെന്നും അേദ്ദഹം പറഞ്ഞു. നിലവിലുള്ള സർവിസുകളിൽ പേരിനുമാത്രമാണ് യാത്രക്കാർ. നേരത്തേ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരുന്നു സർവിസ് നടത്തിയിരുന്നത്.
ഇത് നീക്കിയതോടെ സംസ്ഥാനത്ത് എവിടേക്കും സർവിസ് നടത്തുന്നതിന് ബസുകൾക്ക് നിയന്ത്രണമുണ്ടാവില്ല. രാവിലെ ആറുമുതൽ രാത്രി 10വരെയാണ് സർവിസിനായി അനുവദിച്ചിരിക്കുന്ന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.