അടൂർ: ഏനാത്ത് വയലായിൽ റോഡ് പണിക്ക് ടാർ മിക്‌സ് കയറ്റി വന്ന ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. വയലാ ഗവ. എൽപി സ്‌കൂളിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. വയലാ-നടക്കാവ് റോഡിന്റെ പണിക്ക് ടാർ മിക്‌സ് കയറ്റി വന്നതായിരുന്നു ലോറി. വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ റോഡ് വശത്തെ കൽക്കെട്ട് ഇടിഞ്ഞാണ് മറിഞ്ഞത്.
കുഴിവിളയിൽ സി ഒ പൊന്നച്ചന്റെ വീട്ടിലേക്കാണ് വണ്ടി മറിഞ്ഞത്. റോഡിൽ നിന്ന് താഴ്ചയിലാണ് വീട്. വീടിന്റെ ഒരു വശത്തെ മേൽക്കൂരയിൽ തട്ടി വരാന്തയിലേക്കാണ് ലോറി മറിഞ്ഞത്. പൊന്നച്ചൻ ഈ സമയം വരാന്തയിൽ ഇരിക്കുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം പോകുന്നത് കണ്ട് റോഡ് പണിക്ക് നിന്ന് തൊഴിലാളികൾ ശബ്ദം ഉണ്ടാക്കിയിരുന്നു. ഇതുകേട്ട് പൊന്നച്ചൻ ഓടി മാറി രക്ഷപ്പെടുകയായിരുന്നു.
വീടിന്റെ വരാന്തയിലും മുറ്റത്തും മിക്‌സ് ചെയ്ത ടാർ നിറഞ്ഞു. ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി റിയാസ് (35) ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളെ അടൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്. നിലവിൽ ഇവിടെ റോഡിന്റെ നവീകരണം നടക്കുകയാണ്. ഈ പ്രദേശത്ത് പലയിടത്തും റോഡ് വശത്തെ കെട്ടിന് ബലമില്ലെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.