എരുമേലിയിൽ വന്യജീവി സംഘർഷം കുറക്കാനുള്ള അത്യാധുനിക പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്
കോട്ടയം: എരുമേലി ഫോറസ്റ്റ് റേഞ്ചിലെ ജനങ്ങൾക്കും വന്യജീവികൾക്കും കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ പുതിയ പദ്ധതി. സംസ്ഥാന വനം വകുപ്പും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും എപി യൂസ് കമ്പനിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വന്യജീവി പരിപാലന രംഗത്തെ അടിയന്തര സാഹചര്യങ്ങളിൽ വനംവകുപ്പ് നടപടി വേഗത്തിലാക്കാനും വന്യജീവി സംഘർഷങ്ങൾ മുൻകൂട്ടി തടയാൻ സഹായിക്കുന്നതിന് തത്സമയ വിവരങ്ങൾ ലഭ്യമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ‘സാങ്കേതികവിദ്യ സഹവർത്തിത്വത്തിന്’ എന്ന് പേരിട്ട പദ്ധതി വന നിരീക്ഷണത്തിലും സുരക്ഷ പ്രവർത്തനങ്ങളിലും നേരിടുന്ന വെല്ലുവിളികൾക്ക് ശാസ്ത്രീയ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.
വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനായി നാല് ഓഫ് റോഡ് മോട്ടോർ സൈക്കിളുകൾ കൈമാറി. ദുർഘടമായ വനപാതകളിലൂടെ വേഗത്തിൽ സഞ്ചരിച്ച് പാമ്പുകളെ രക്ഷിക്കാനും ജനവാസ മേഖലയിലിറങ്ങുന്ന ആനകളെ തുരത്താനും ഇത് സഹായിക്കും. ആനകളുടെയും മറ്റും സാന്നിധ്യം മുൻകൂട്ടി അറിയിക്കാൻ കഴിയും വിധം പന്ത്രണ്ട് മോഷൻ സെൻസർ കാമറ ട്രാപ്പുകൾ വഴി വനമേഖലയിൽ ഡിജിറ്റൽ സുരക്ഷ വലയം തീർക്കും. ആനകളുടെ സഞ്ചാരപഥം കൃത്യമായി മനസ്സിലാക്കാനും ജനവാസ മേഖലകളിൽ ആനകൾ എത്തുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകാനും ഇതിലൂടെ സാധിക്കും. ഹൈ-റെസല്യൂഷൻ ഡിജിറ്റൽ ഒപ്റ്റിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഓരോ ആനയെയും പ്രത്യേകം തിരിച്ചറിയാൻ കഴിയും.
ഇത് സംഘർഷമുണ്ടാക്കുന്ന ആനകളെ നിരീക്ഷിക്കാനും അവയുടെ സ്വഭാവം പഠിച്ച് ദീർഘകാല സുരക്ഷ പദ്ധതികൾ ആസൂത്രണം ചെയ്യാനും വനംവകുപ്പിനെ സഹായിക്കും. ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ഡി.കെ. വിനോദ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. കോട്ടയം ഡി.എഫ്.ഒ പ്രഫുൽ അഗർവാൾ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ടൈസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ, ടൈസ് പ്രസിഡന്റ് ഡോ. കെ. എബ്രഹാം സാമുവൽ, വൈസ് പ്രസിഡന്റ് ഡോ. നെൽസൺ പി. എബ്രഹാം, നഗരംപാറ ആർ.എഫ്.ഒ കെ. ഹരിലാൽ, എരുമേലി ആർ.എഫ്.ഒ ബി. ദിലീഫ്, എപി യൂസ് കമ്പനി പ്രതിനിധികളായ സി.എസ്. ലക്ഷ്മി, അനൂപ് എന്നിവർ സംസാരിച്ചു. എപി യൂസ് എലിഫന്റ്സ് റൈനോസ് ആൻഡ് പീപ്പിൾ ഇനിഷ്യറ്റീവ് എന്ന പ്രോജെക്ടിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.