കോട്ടയം അക്ഷര മ്യൂസിയത്തിന്റെ രണ്ടു മുതല്‍ നാലുവരെയുള്ള ഘട്ടങ്ങളുടെ നിര്‍മാണോദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കുന്നു

അക്ഷര മ്യൂസിയം തുടര്‍ഘട്ട നിര്‍മാണത്തിന് തുടക്കം

16.18 കോടി രൂപ ചെലവിലാണ് തുടര്‍ന്നുള്ള മൂന്നു ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം

കോട്ടയം: മലയാളത്തെ കൂടുതല്‍ സമ്പന്നമാക്കാന്‍ കോട്ടയത്തെ അക്ഷരം മ്യൂസിയത്തിന് കഴിഞ്ഞെന്ന് മന്ത്രി വി.എന്‍. വാസവന്‍. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യ പ്രസ് പുരയിടത്തില്‍ സഹകരണ വകുപ്പ് നിര്‍മിച്ച അക്ഷര മ്യൂസിയത്തിന്റെ തുടര്‍ഘട്ടങ്ങളുടെ നിര്‍മാണോദ്ഘാടനവും എസ്.പി.സി.എസ് അക്ഷരപുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആറായിരത്തിലധികം ഭാഷകളും ലിപികളും അവയുടെ പരിണാമവും പരിചയപ്പെടുത്തുന്ന അക്ഷര മ്യൂസിയം പോലുള്ള സംരംഭം വേറെയില്ലെന്നു മന്ത്രി പറഞ്ഞു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്‍റെ അക്ഷര പുരസ്‌കാരം യു.കെ. കുമാരന് മന്ത്രി സമ്മാനിച്ചു. എസ്.പി.സി.എസ് പ്രസിഡന്റ് പി.കെ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കിഫ്ബി അഡീഷനല്‍ സി.ഇ.ഒ മിനി ആന്റണി, കേരള മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള, സാഹിത്യകാരന്‍ സുസ്മേഷ് ചന്ദ്രോത്ത്, മാധ്യമ പ്രവര്‍ത്തകന്‍ പോള്‍ മണലില്‍, സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ജില്ല ചെയര്‍മാന്‍ കെ.എം. രാധാകൃഷ്ണന്‍, ജോ. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ നായര്‍, എസ്.പി.സി.എസ് ഭരണസമിതിയംഗം ഡോ. എം.ജി. ബാബുജി എന്നിവര്‍ സംസാരിച്ചു.

കിഫ്ബിയുടെ 16.18 കോടി രൂപ ധനസഹായത്തോടെയാണ് തുടര്‍ന്നുള്ള മൂന്നു ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം. ലോകത്തിലെയും ഇന്ത്യയിലെയും പ്രധാനപ്പെട്ട ലിപികളുടെ പരിണാമ ചരിത്രം, മലയാള കവിതാസാഹിത്യ ചരിത്രം, ഗദ്യസാഹിത്യ ചരിത്രം, വൈജ്ഞാനിക സാഹിത്യം എന്നിവ അടയാളപ്പെടുത്തുന്ന എട്ട് ഗാലറികള്‍ ഉള്‍പ്പെടുന്നതാണ് അടുത്ത ഘട്ടങ്ങള്‍.

Tags:    
News Summary - The next phase of construction of Akshara Museum begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.