ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ പഴയ കാല ഓർമകളുടെ പ്രതീകമായി തലയുയർത്തി നിൽക്കുന്ന തടിയിൽ തീർത്ത ഈറ്റകുന്നേൽ കെട്ടിടം
ഈരാറ്റുപേട്ട: നഗരഹൃദയത്തിൽ തല ഉയർത്തി നിന്ന പഴമയുടെ അടയാളമായ ഇരുനില കെട്ടിടം കൂടി ഓർമയാകുന്നു. സെൻട്രൽ ജങ്ഷനിൽ അങ്കാളമ്മൻ കോവിലിലേക്കുള്ള റോഡിന്റെ ഇടതു വശത്ത് കഴിഞ്ഞ എട്ട് പതിറ്റാണ്ടായി നിലയുറപ്പിച്ച ഈറ്റക്കുന്നേൽ കെട്ടിടമാണ് പൊളിച്ച് മാറ്റുന്നത്. പൂർണമായും തേക്കിൻതടിയിൽ തീർത്ത ഈ കെട്ടിടം കൂടി പൊളിച്ച് മാറ്റുന്നതോടെ തടിയിൽ തീർത്തതും ഓടിട്ടതുമായ ഇരു നില കെട്ടിടങ്ങൾ പൂർണമായും ഇല്ലാതാവുകയാണ്. ഈരാറ്റുപേട്ടയിൽ ഇരു പാലങ്ങൾ വരുന്നതിന് മുമ്പ് പ്രധാന വീഥിയായിരുന്ന മുക്കട കടവിലേക്ക് പോകുന്ന റോഡിന് അഭിമുഖമായി നിർമിച്ചിരിക്കുന്ന ഈ കെട്ടിടത്തിൽ നിറയെ വ്യാപാര സ്ഥാപനങ്ങളായിരുന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് വാടകക്കാരെ എല്ലാവരേയും ഒഴിപ്പിച്ചത്. ചെറിയ വാടകയിൽ ടൗണിന്‍റെ ഹൃദയഭാഗത്ത് വാടകക്ക് കെട്ടിടം കിട്ടാനുണ്ടായിരുന്നത് തന്നെ പലർക്കും ആശ്വാസമായിരുന്നു.
എന്നാൽ, ഈറ്റകുന്നേൽ കെട്ടിടം കൂടി ഓർമയാകുന്നതോടെ നഗരഹൃദയത്തിലെ പഴമയുടെ പ്രൗഢിയും കൂടി പൂർണമായും അവസാനിക്കും. മലയാള വർഷം 1124 ചിങ്ങം ഒന്നിന് അതായത് 1948 ഓഗസ്റ്റ് 17 നാണ് ഈറ്റകുന്നേൽ ബിൽഡിങ് ഉദ്ഘാടം ചെയ്തത്. കണ്ടത്തിൻകര കുഞ്ഞേട്ടൻ, കൊച്ചുമക്കാർ മേത്തർ, പെരുന്നിലത്ത് കുഞ്ഞേട്ടൻ എന്നിവരുടെ പങ്കാളിത്വത്തിലാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. പെരിങ്ങുളത്ത് ഈറ്റക്കുന്ന് എന്ന പ്രദേശത്ത് സ്ഥലം വാങ്ങി കൃഷി ചെയ്തു വരവെയാണ് ഇവർ ഈ കെട്ടിടം നിർമിക്കുന്നത്.
അങ്ങനെയാണ് കെട്ടിടത്തിന് ഈറ്റക്കുന്ന് ബിൽഡിങ് എന്ന് പേര് വന്നത്. മൂവരുടെയും കൂട്ടു ബന്ധത്തിൽ മൂന്ന് കെട്ടിടങ്ങൾ ഉണ്ടായി. പിന്നീട് കൂട്ട് കച്ചവടം പിരിഞ്ഞപ്പോൾ ടൗണിലെ മൂന്ന് കെട്ടിടങ്ങൾ മൂന്നുപേർ വീതിച്ചെടുക്കുകയായിരുന്നു. മറ്റു രണ്ട് കെട്ടിടങ്ങൾ നേരത്തെ തന്നെ പൊളിച്ച് പുതിയ കെട്ടിടങ്ങൾ പണിതെങ്കിലും ഈ കെട്ടിടം ഇതുവരേയും നിലനിന്നു. നൂതനമായ കെട്ടിടങ്ങളുടെ കടന്നുവരവോടെ പഴയ കെട്ടിടങ്ങളുടെ പ്രസക്തി നഷ്ടപെട്ടതല്ലാതെ ഇനിയും വർഷങ്ങളുടെ ഈടുവെപ്പ് ഈ കെട്ടിടത്തിനുണ്ട്. കെട്ടിടം പൊളിച്ചു മാറ്റുമ്പോഴും രണ്ടാമത് കൂട്ടി ചേർക്കാനായി വിവിധ ഭാഗങ്ങളിൽ നമ്പറിട്ട് മാർക്ക് ചെയ്താണ് വെച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ പൊളിച്ചെടുക്കുന്ന കെട്ടിടം തീക്കോയി പഞ്ചായത്തിൽ ആനിയിളപ്പിനു സമീപമുള്ള ഫിഷ്‍ലി ഫിഷ് ഫാമിനു സമീപം പഴമയുടെ പുതുമയായി പുനർ നിർമിക്കുമെന്ന് ഫിഷ് ഫാം ഉടമ കൂടിയായ ജോസ് ജോസഫ് കണ്ടത്തിൻകര പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.