കോട്ടയം ജില്ലയിൽ റെക്കോഡ് മഴയുമായി ജനുവരി

കോട്ടയം: കഴിഞ്ഞ 35വര്‍ഷത്തിനിടെ ജനുവരിയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ഇത്തവണ. കണക്കുകള്‍ പ്രകാരം 1985ലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. അന്ന് 102.8 മില്ലീമീറ്റര്‍ മഴ ജനുവരിയില്‍ പെയ്തിരുന്നു. അതുകഴിഞ്ഞാല്‍ ഏറ്റവും കൂടിയ അളവ് 2017ലെ 32.8 മില്ലീമീറ്റര്‍ ആയിരുന്നു.

എന്നാൽ, ഈ ജനുവരിയിൽ ഒന്നുമുതൽ ഏഴുവരെ മാത്രം ജില്ലയില്‍ 87.3 മില്ലീമീറ്റര്‍ മഴ പെയ്തതായി പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ മഴ തുടർന്നാൽ 1985ലെ റെക്കോഡും ഭേദിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ ജില്ലയില്‍ 20.6 മില്ലീമീറ്റര്‍ മഴ പെയ്തു. ആലപ്പുഴ കഴിഞ്ഞാല്‍ കോട്ടയത്തായിരുന്നു ഈ സമയം ഏറ്റവും കൂടുതല്‍ മഴ പെയ്തത്. തുലാമഴയിൽ 26 ശതമാനം കുറവ് ഇത്തവണ രേഖപ്പെടുത്തിയിരുന്നു.

പുതുവർഷത്തിലെ മഴ ഈ ആശങ്കക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പസഫിക് സമുദ്രത്തിൽ നിലവിലെ ലാനിന സാഹചര്യവും ആഗോള കാലാവസ്ഥ പ്രതിഭാസവും റെക്കോഡ് മഴക്ക് കാരണമായി. കഴിഞ്ഞവര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പെയ്തത് വെറും 10.7 മില്ലീമീറ്റര്‍ മഴ മാത്രമായിരുന്നു. 2020ല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മഴക്കുറവ് 75 ശതമാനമായിരുന്നു.

ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകീട്ട് തുടങ്ങിയ മഴ രാവിലെ വരെ തുടർന്നു. വെള്ളിയാഴ്ച പകലും ജില്ലയിൽ കാർമേഘം മൂടിയ അവസ്ഥയായിരുന്നു. അപ്രതീക്ഷിത മഴ റബര്‍ കര്‍ഷകരെയും കുരുമുളക്, കാപ്പി കൃഷി ചെയ്യുന്നവരെയും ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ, മറ്റ് കാർഷിക വിളകൾക്ക് മഴ പ്രയോജനകരമായി. വെള്ളിയാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച മഴ:

കുമരകം: 19.2 മില്ലീമീറ്റര്‍

കാഞ്ഞിരപ്പള്ളി: 49.2

കോഴാ : 28.0

വൈക്കം: 26.1

കോട്ടയം: 20.6

പൂഞ്ഞാർ: 49.0

Tags:    
News Summary - January with record rainfall in Kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.