ബയോഗ്യാസ് പ്ലാന്‍റിൽ മാലിന്യം നിക്ഷേപിക്കുന്നു

പാചകവാതക പ്രതിസന്ധി; രക്ഷയായി ബയോഗ്യാസ് പ്ലാന്‍റ്

തലയോലപ്പറമ്പ്: പാചകവാതക ക്ഷാമം അടുക്കളകളിൽ തീയണക്കുമ്പോൾ ആശ്വാസത്തിന്‍റെ അഗ്നി പകരുകയാണ് ജൈവ ഇന്ധന പ്ലാന്‍റുകൾ. അമേരിക്ക-ഇറാൻ യുദ്ധാന്തരീക്ഷത്തെതുടർന്ന് പാചകവാതക വിതരണം താളംതെറ്റിയിട്ടും ബദൽ ഇന്ധനമാർഗങ്ങൾ അവലംബിച്ചവർക്ക് പാചകവാതകത്തെക്കുറിച്ച് വേവലാതിയില്ല. വീട്ടിലെയും സമീപ അംഗൻവാടിയിലെയും ആഹാര അവശിഷ്ടങ്ങൾ സംസ്കരിക്കാൻ നിർമിച്ച ബയോഗ്യാസ് പ്ലാന്‍റ് രക്ഷയുടെ തീ പടർത്തുകയാണ് തലയോലപ്പറമ്പ് ചേമ്പാലയിൽ വീട്ടിൽ.

സാധാരണ എൽ.പി.ജി സിലിണ്ടർ ഉപയോഗിച്ചാണ് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ ചേമ്പാലയിൽ സി.കെ. പുരുഷോത്തമന്‍റെ അഞ്ചംഗ കുടുംബം പാചകാവശ്യങ്ങൾ നിറവേറ്റിയിരുന്നത്. ബന്ധുവീട്ടിൽ ബയോഗ്യാസ് പ്ലാന്‍റിന്‍റെ പ്രയോജനം നേരിൽ കണ്ട് മനസ്സിലാക്കിയാണ് ഒരു വർഷം മുമ്പ് തന്‍റെ വീട്ടിലും ഈ പ്ലാന്‍റ് നിർമിച്ചതെന്ന് പുരുഷോത്തമൻ പറഞ്ഞു. വീട്ടിലെ ആഹാര അവശിഷ്ടങ്ങൾക്കൊപ്പം തൊട്ടടുത്ത അംഗൻവാടിയിലെ ആഹാര അവശിഷ്ടങ്ങളും പ്ലാന്‍റിൽ നിക്ഷേപിക്കുന്നുണ്ട്. ദിനേന രാവിലെയും വൈകീട്ടുമായി മൂന്നു മണിക്കൂറോളം ഇതിൽനിന്ന് പാചകവാതകം ലഭിക്കുന്നു.

മാലിന്യസംസ്കരണ പ്രശ്‍നം ഒഴിവായിക്കിട്ടിയെന്നു മാത്രമല്ല, എൽ.പി.ജി സിലിണ്ടർ ഉപയോഗം പകുതിയിലേറെ കുറക്കാനും ഇവർക്ക് കഴിയുന്നു. ദുർഗന്ധമോ മറ്റു ബുദ്ധിമുട്ടോ ഇല്ല. സംസ്കരണ ശേഷം പുറത്തുവരുന്ന ലായനി ബക്കറ്റിൽ ശേഖരിച്ച് ചെടികൾക്ക് വളമായി ഉപയോഗിക്കുന്നു. ബയോഗ്യാസ് പ്ലാന്റ് നിർമാണ രംഗത്ത് നാലു പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള സഹൃദയയാണ് 35,000ത്തോളം രൂപ ചെലവുവന്ന പ്ലാന്‍റ് നിർമാണത്തിന് സാങ്കേതിക മേൽനോട്ടം വഹിച്ചതും സർക്കാർ സബ്‌സിഡി ഏർപ്പാടാക്കി നൽകിയതെന്നും പുരുഷോത്തമൻ പറഞ്ഞു.

ആഹാര അവശിഷ്ടങ്ങൾ മാത്രമല്ല, കന്നുകാലികൾ, കോഴി തുടങ്ങിയവയുടെ വിസർജ്യം, റബർ ഷീറ്റ് അടിക്കുമ്പോഴുള്ള മലിനജലം തുടങ്ങിയവയെല്ലാം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ബയോഗ്യാസ് പ്ലാന്‍റുകളും സഹൃദയ ടെക് നിർമിച്ചുനൽകുന്നുണ്ടെന്ന് ഡയറക്ടർ ഫാ. ആൻറണി പുതിയാപറമ്പിൽ പറഞ്ഞു. 

Tags:    
News Summary - Digestive gas crisis; Biogas plant as a salvation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.