കടുത്തുരുത്തി: മരണവീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പരാതിയില്ലെന്ന് വീട്ടുകാർ നിലപാട് എടുത്തതോടെ തുടരന്വേഷണം ഉപേക്ഷിച്ച് പൊലീസ്. കോതനല്ലൂരില്‍ ശനിയാഴ്ചയാണ് മോഷണം നടന്നത്. 31,000 രൂപയാണ് പ്ലാക്കുഴിയില്‍ ബേബിയുടെ വീട്ടില്‍നിന്ന് നഷ്ടപ്പെട്ടത്.
ബേബിയുടെ അമ്മ മേരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പള്ളിയില്‍ നടക്കുന്നതിനിടെയായിരുന്നു മോഷണം. പ്രതി വീട്ടിലെത്തുമ്പോള്‍ മറ്റു ബന്ധുക്കളാരും അവിടെ ഉണ്ടായിരുന്നില്ല.
ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരണവീട്ടില്‍ കടന്നുകയറി പ്രതി പണം കവര്‍ന്നത്. അയല്‍വാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനും മാത്രമാണ് ഉണ്ടായിരുന്നത്. വീടിനുമുന്നില്‍ നിരത്തിയിട്ടിരുന്ന കസേരയില്‍ അല്‍പനേരം ഇയാള്‍ ഇരുന്നതായി പറയുന്നു.
തുടര്‍ന്ന് അടുത്ത ബന്ധുവിനെപ്പോലെ മൈക്കുസെറ്റുകാരനെ സഹായിക്കുകയും മറ്റ് കാര്യങ്ങളില്‍ നിര്‍ദേശം നല്‍കുകയും ചെയ്തശേഷം വീടിനകത്തേക്ക് കയറുകയും മുറിയില്‍ തിരച്ചില്‍ നടത്തുകയുമായിരുന്നു.
വീട്ടില്‍ പണംവെച്ചിരുന്ന രണ്ട് ബാഗുകളില്‍നിന്നായി 31,000 രൂപ കവര്‍ന്ന് പിന്‍വശത്തെ വാതിലിലൂടെ പുറത്തിറങ്ങി ഓട്ടോറിക്ഷയില്‍ കയറി പോവുകയായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ സംസ്‌കാരച്ചടങ്ങ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നവിവരം അറിയുന്നത്. ഓട്ടോറിക്ഷയിലാണ് പ്രതി വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.