ചങ്ങനാശ്ശേരി നഗരസഭ: സമ്പൂർണ ഖരമാലിന്യ പദ്ധതിക്ക് ലോകബാങ്കിൽനിന്ന് 9.40 കോടി

ചങ്ങനാശ്ശേരി: നഗരസഭയിൽ സമ്പൂർണ ഖരമാലിന്യ നിർമാർജനത്തിന് ലോക ബാങ്ക് ധനസഹായമായി 9.40 കോടി ലഭ്യമാകും. നഗരസഭയിലെ ജനസംഖ്യാനുസൃതമായിട്ടാണ് ലോക ബാങ്ക് തുക നിശ്ചയിച്ചിരിക്കുന്നത്. 2027 മാർച്ചിനകം തുക വിനിയോഗിക്കണം. പദ്ധതിയുടെ ആദ്യഘട്ടമായി അനുവദിച്ച 61 ലക്ഷം രൂപ 2023 മാർച്ചിനു മുമ്പായി ചെലവഴിക്കണം. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടാണ്‌ പദ്ധതിയുടെ നടത്തിപ്പുകാർ. ഒന്നാംഘട്ട പദ്ധതിയുടെ ഭാഗമായി വെജിറ്റബിൾ മാർക്കറ്റ്, ഒന്നും രണ്ടും ബസ്സ്റ്റാൻഡുകൾ, ഫാത്തിമാപുരം ഡമ്പിങ് യാർഡ്, വാഴപ്പള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, റവന്യൂ ടവർ, ചങ്ങനാശ്ശേരി ഗവ. സ്കൂൾ, ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിൽ തുമ്പൂർമുഴി മാതൃകയിലുള്ള എയ്റോബിക് സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കും. ഫാത്തിമാപുരം ഡമ്പിങ് യാർഡ്, ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിലെ എം.സി.എഫ്, എം. ആർ.എഫുകളിൽ ഫയർ എക്സ്റ്റിങ്ഗ്യൂഷർ സംവിധാനം ഏർപ്പെടുത്തും. ഹരിത കർമ സേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും വ്യക്തിഗത സംരക്ഷണത്തിനുള്ള സൗകര്യം ഒരുക്കും. ഇതിന്റെ ഭാഗമായി മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ്, പി.പി.ഇ കിറ്റ് എന്നിവ നൽകും. പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടത്തിൽ തന്നെ എൻവയൺമെന്റൽ എൻജിനീയറുടെ സേവനം നഗരസഭക്ക്‌ ലഭ്യമാകും. ഉദ്യോഗസ്ഥന്‍റെ ശമ്പളം കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് നൽകും. ഏഴ് ലക്ഷം രൂപ ചെലവാക്കി കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ 'സ്മാർട്ട് ഗാർബേജ് സിസ്റ്റം' മൊബൈൽ ആപ് ചങ്ങനാശ്ശേരി നഗരസഭയിൽ ഏർപ്പെടുത്തും. ഹരിത കർമസേനയുടെ പ്രവർത്തനം സജീവമാക്കുന്നതിന് മൊബൈൽ ആപ് ഉപകരിക്കും. ഫിഷ് മാർക്കറ്റിൽ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്, തെർമോകോൾ എന്നിവ ചില വ്യാപാരികൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനാൽ ഇക്കാര്യത്തിൽ പരിശോധന നടത്താൻ തീരുമാനിച്ചു. ഇത്തരം കച്ചവടക്കാരുടെ ലൈസൻസ് റദാക്കാൻ നടപടി സ്വീകരിക്കും. പൊതുനിരത്തുകളിൽ അലക്ഷ്യമായി മാലിന്യം തള്ളുന്നവർക്ക് പിഴ ചുമത്താൻ നഗരസഭ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി. കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തിൽ സമർപ്പിച്ച പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് പുതിയ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുള്ളതെന്ന് മുനിസിപ്പൽ ചെയർപേഴ്സൻ സന്ധ്യ മനോജ്‌, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ എൽസമ്മ ജോബ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.