മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന സംഭവം: പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

തൊടുപുഴ: ഉറങ്ങിക്കിടന്ന മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഉടുമ്പന്നൂര്‍ ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദിനെ (79) പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാളുടെ മകന്‍ മുഹമ്മദ് ഫൈസല്‍ (ഷിബു- 45), ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്‌റിന്‍ (16), അസ്ന (13) എന്നിവരെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ 18ന് അർധരാത്രിയിലാണ് സംഭവം. സ്വത്ത് സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി ഹമീദിനെ സംഭവ ദിവസം തന്നെ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. മുട്ടം കോടതിയില്‍നിന്ന് പ്രതിയെ പ്രത്യേക അന്വേഷണസംഘമാണ് രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. കൊലപാതകത്തിന് ഉപയോഗിച്ച പെട്രോളിന്‍റെ ഉറവിടം സംബന്ധിച്ചും ഇതിനായി നടത്തിയ തയാറെടുപ്പിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇതിനുപുറമെ, സംഭവത്തിൽ ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുമുണ്ട്. സംഭവത്തിന് ശേഷം പൊലീസ് നിരവധിയാളുകളില്‍നിന്ന് മൊഴിയെടുത്തിരുന്നു. ആവശ്യമെങ്കില്‍ സംഭവം നടന്ന ചീനിക്കുഴിയിലെ വീട്ടില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവ് ശേഖരിക്കും. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാലിന്‍റെ നേതൃത്വത്തിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.