വൈക്കം: വീടുകളുടെ ചുറ്റുമതിലുകളിൽ വരയുടെ വർണവസന്തമൊരുക്കി മറവൻതുരുത്ത് പഞ്ചായത്തിൽ 'ആർട്ട് സ്ട്രീറ്റ്' പ്രവർത്തനങ്ങൾക്ക് തുടക്കം. സംസ്ഥാന ടൂറിസം വകുപ്പിൻെറ ഉത്തരവാദിത്ത ടൂറിസം മിഷൻെറ നേതൃത്വത്തിൽ മറവൻതുരുത്ത് പഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് 'കലയുടെ തെരുവ്' ഒരുക്കുന്നത്. കൂട്ടുമ്മേൽ മുതൽ മൂഴിക്കൽവരെയുള്ള ഭാഗത്താണിത്. തദ്ദേശവാസികളുടെ ചുറ്റുമതിലിൽ പ്രതിഫലമൊന്നുമില്ലാതെയാണ് കലാകാരന്മാർ ചിത്രങ്ങളൊരുക്കുന്നത്. സന്നദ്ധരായ വീട്ടുകാർ പെയിന്‍റ് മാത്രം വാങ്ങി നൽകിയാൽ മതി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്നുപ്രവർത്തിക്കുന്ന യുവജന കൂട്ടായ്മ 'ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷനാണ്' തയാറാക്കുന്നത്. ഡൽഹിയും കേരളവുമടക്കമുള്ള ഇന്ത്യയിലെ വിവിധ കാമ്പസുകളിൽനിന്നും വിവിധ പ്രദേശങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കലാപ്രവർത്തകരാണ് വരക്കാനെത്തിയത്. വലിയ കൂട്ടായ്മയാണ് ഇതിനായി കുലശേഖരമംഗലം ഗവ. എൽ.പി സ്‌കൂളിൽ മൂന്നുദിവസമായി നടന്ന ചിത്രരചനക്യാമ്പിൽ പങ്കെടുത്തത്. മൂന്നുമാസംകൊണ്ട് ആർട്ട് സ്ട്രീറ്റ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. കടൂക്കര വിജ്ഞാന പ്രദായനി വായനശാല, കുലശേഖരമംഗലം ഗവ. എൽ.പി. സ്‌കൂൾ, സ്വകാര്യവ്യക്തികളുടെ ചുവരുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടം. കൂട്ടുമേൽ മുതൽ ആർട്ട് സ്ട്രീറ്റായ മൂഴിക്കൽവരെ എത്തിച്ചേരും വിധം എല്ലാ ചുവരുകളിലും വ്യക്തികളുടെ അനുമതിയോടെ ചിത്രം വരക്കും. തെരുവുനടത്തങ്ങളും കഥ പറച്ചിൽ പരീക്ഷണങ്ങളും തുടങ്ങുമെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു. ഒന്നാംഘട്ടം ഞായറാഴ്ചയോടെ പൂർത്തിയായി. അടുത്തഘട്ടം സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കുമെന്ന് മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. രമ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പ്രദീപ്, പഞ്ചായത്ത് അംഗം പോൾ തോമസ്, ടൂറിസം വികസന സമിതി കൺവീനർ ടി.കെ. സുവർണൻ, എൻ.ജി.ഒ പ്രവർത്തകരായ ബി. അഫ്‌സൽ മുഹമ്മദ്, ജാസിം ഉമർ, ഫസ്ന, വിജയൻ കൊല്ലൂരത്തിൽ, രാജേന്ദ്രപ്രസാദ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി. KTL ART STREET- മറവൻതുരുത്ത് പഞ്ചായത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ നേതൃത്വത്തിൽ വീടുകളുടെ ചുറ്റുമതിലിലും ഭിത്തികളിലും ചിത്രം വരക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.