ശബരിമല ശ്രീകോവിലിലെ ചോർച്ച: അറ്റകുറ്റപ്പണി നാളെ തുടങ്ങും

തിരുവല്ല: ശബരിമല ശ്രീകോവിലിന്‍റെ മേൽക്കൂരയുടെ സമ്പൂർണ അറ്റകുറ്റപ്പണി തിങ്കളാഴ്ച തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. പതിനെട്ടാംപടിക്ക് മീതേ മടക്കിവെക്കാൻ പാകത്തിന് മേൽക്കൂര തയാറാക്കും. ഗെസ്റ്റ് ഹൗസുകളുടെ നവീകരണത്തിനും പമ്പയിൽ അലങ്കാരഗോപുരം നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീകോവിൽ മേൽക്കൂരയിലെ സമ്പൂർണ അറ്റകുറ്റപ്പണിക്ക് 4.77 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇത് ദേവസ്വം ബോർഡ് വഹിക്കും. സ്വർണപ്പാളികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലാത്തതിനാൽ ചെലവ് അധികമാകില്ലെന്നാണ് കരുതുന്നത്. കനത്ത ചൂടുള്ളപ്പോഴും മഴ പെയ്യുമ്പോഴും തീർഥാടം സുഗമമാക്കാനാണ് പതിനെട്ടാംപടിക്ക് മേൽക്കൂര നിർമിക്കുന്നത്. അവശ്യഘട്ടങ്ങിൽ ഉപയോഗിക്കാവുന്നതും അല്ലാത്ത വേളയിൽ മടക്കിവെക്കാൻ സാധിക്കുന്നതുമാകും സംവിധാനം. 57 ലക്ഷം രൂപ ചെലവുവരുന്ന പ്രവൃത്തികൾ സ്പോൺസർഷിപ്പിലൂടെയാണ് ചെയ്യുക. കൂടാതെ പമ്പയിൽ അലങ്കാര ഗോപുരം നിർമിക്കാനും പദ്ധതിയുണ്ട്. അനുബന്ധമായി സുരക്ഷക്രമീകരണങ്ങൾക്കുള്ള മുറി, ഇൻ‌ഫർമേഷൻ സെന്‍റർ എന്നിവയും ഉണ്ടാകും. ഇതിന് അഞ്ച് കോടി രൂപയാണ് ചെലവ്. ഇതിനും സ്പോൺസറെ ലഭിച്ചിട്ടുണ്ട്. ശബരമലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിൽ വനം വകുപ്പുമായി ഉണ്ടായിരുന്ന വ്യവഹാരങ്ങൾ ഏറെക്കുറെ അവസാനിച്ചതായും 94.5 ഏക്കർ സ്ഥലം ഇതുവഴി ശബരിമല ദേവസ്വത്തിന് സ്വന്തമായിട്ടുണ്ടെന്നും പ്രസിഡന്‍റ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.