മണര്‍കാട് എട്ടുനോമ്പ് പെരുന്നാളിന്​ വിപുല ക്രമീകരണങ്ങള്‍

കോട്ടയം: തീർഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട്​ അനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മുന്നൊരുക്കം വിലയിരുത്താൻ കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് പെരുന്നാള്‍. സുരക്ഷ ശക്തിപ്പെടുത്താന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ്, റവന്യൂ, എക്സൈസ് കണ്‍ട്രോള്‍ റൂമുകള്‍ 31 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നിരീക്ഷണത്തിന്​ 52 സി.സി ടി.വി കാമറകളും നിരീക്ഷണ ടവറുകളും സ്ഥാപിക്കും. പൊലീസ് ഔട്ട്പോസ്റ്റും സ്ഥാപിക്കും. സെപ്റ്റംബര്‍ ആറുമുതല്‍ എട്ടുവരെ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. മേഖലയിലെ വഴിവിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കുന്നതിനും മാലിന്യനീക്കത്തിനും നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ പരിശോധനക്കായി ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കും. മുടക്കമില്ലാതെ കുടിവെള്ളം വിതരണം ചെയ്യാന്‍ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. ഫയര്‍ഫോഴ്സ് യൂനിറ്റിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. കെ.എസ്.ആര്‍.ടി.സി പ്രത്യേക 15 സര്‍വിസ് നടത്തും. മറ്റു ജില്ലകളില്‍നിന്ന് പെരുന്നാള്‍ കാലയളവില്‍ സര്‍വിസ് നടത്തും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിർദേശിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി. ബിജു, വി.ടി. സോമന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. KTL MANARKAD PALLI മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട്​ അനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്താൻ കലക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.