കോട്ടയം: ശബരി റെയിൽ പദ്ധതിയുടെ സർവേ നടപടിക്ക് കേന്ദ്രമന്ത്രി തത്ത്വത്തിൽ അംഗീകാരം നൽകിയതോടെ മലയോര മേഖലയുടെയും ലക്ഷക്കണക്കിന് തീർഥാടകരുടെയും പ്രതീക്ഷകൾക്ക് വീണ്ടും ജീവൻവെക്കുന്നു. പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നെങ്കിലും കേന്ദ്രത്തിന്‍റെ നിലപാട് അറിയാത്തതിനാൽ പദ്ധതി അനിശ്ചിതാവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചക്കുശേഷം മന്ത്രി വി. അബ്ദുറഹ്മാനാണ് ശബരി പദ്ധതിയുടെ സർവേ നടപടി തത്ത്വത്തിൽ കേന്ദ്രമന്ത്രി അംഗീകരിച്ചതായി അറിയിച്ചത്. 3347.35 കോടിയാണ് പുതിയ എസ്റ്റിമേറ്റ് പ്രകാരം ചെലവ് പ്രതീക്ഷിക്കുന്നത്. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് (കെ-റെയില്‍) പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയത്. സംസ്ഥാനവും കേന്ദ്രവും പകുതിവീതം ചെലവും വഹിക്കും. കിഫ്ബി മുഖേനയാണ് സംസ്ഥാനം പണം ലഭ്യമാക്കുക. സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ ചുമതല സംസ്ഥാനത്തിനും നിർമാണപ്രവർത്തനങ്ങളുടെ ചുമതല കേന്ദ്രത്തിനുമാണ്. അയ്യപ്പഭക്തർക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യം ഒരുക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്ന് 1998ൽ ഏറ്റെടുത്ത പദ്ധതിയാണ് ശബരി റെയിൽ. അങ്കമാലി മുതൽ ശബരിമലക്ക് അടുത്തുള്ള എരുമേലി വരെ 115 കിലോമീറ്റർ റെയിൽപാത വഴി വിനോദസഞ്ചാര മേഖലയുടെ ഉന്നമനവും ലക്ഷ്യമിടുന്നു. വ്യവസായമേഖലക്കും മലയോരത്തെ കാർഷിക മേഖലക്കും പാത പ്രയോജനകരമാവും. അങ്കമാലി മുതൽ കാലടി റെയിൽവേ സ്റ്റേഷൻ വരെ എട്ടുകിലോമീറ്റർ ദൂരം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. 2005ൽ 550 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിച്ചിരുന്നത്. 2011ൽ 1566 കോടിയായി പുതുക്കി നിശ്ചയിച്ചു. 2017ലെ എസ്റ്റിമേറ്റനുസരിച്ച് 2815 കോടിയായി ചെലവ്. ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് റെയിൽവേ നിലപാട് എടുത്തതോടെയാണ് പദ്ധതി നിശ്ചലമായത്. ദേശീയ തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വേയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ചെലവിന്‍റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയാറാകണമെന്ന നിലപാടില്‍ റെയിൽവേ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്‍റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തുടർന്ന് എസ്റ്റിമേറ്റ് പുതുക്കാൻ കേന്ദ്രനിർദേശം നൽകുകയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലൂടെയാണ് പാത കടന്നുപോവുക. ഇടുക്കി ജില്ലയിൽ തൊടുപുഴ, കരിങ്കുന്നം, കോട്ടയത്ത് രാമപുരം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് സ്റ്റേഷനുകൾ. പാത വരുന്നതോടെ റെയിൽവേ ലൈനില്ലാത്ത ഇടുക്കിയിലേക്കും പാതയെത്തും. രണ്ടാംഘട്ടത്തിൽ കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ പാത ദീര്‍ഘിപ്പിക്കാനും ആലോചനയുണ്ട്. p2 lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.