അധികാരം 'പിടിച്ചു' വാങ്ങിയിട്ടും തോക്കെടുക്കാൻ മടിച്ച് പഞ്ചായത്തുകൾ

blurb കൊട്ടിഗ്ഘോഷിച്ച് ഉത്തരവിറങ്ങിയിട്ടും കാട്ടുപന്നികളെ കൊല്ലാൻ നടപടിയില്ല കോട്ടയം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയിട്ടും കർഷകർക്ക് രക്ഷയില്ല. കൊട്ടിഗ്ഘോഷിച്ച് മാസങ്ങൾക്ക് മുമ്പാണ് ശല്യക്കാരായ കാട്ടുപന്നികളെ തുരത്താനുള്ള അധികാരം പഞ്ചായത്ത് ഭരണസമിതികള്‍ക്ക് കൈമാറിയത്. എന്നാൽ, വെടിയൊച്ച മുഴങ്ങി തുടങ്ങിയിട്ടില്ല. സംസ്ഥാനത്ത് ചിലയിടങ്ങളിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കാട്ടുപന്നികളെ കൊലപ്പെടുത്തിയെങ്കിലും ജില്ലയില്‍ ഒരു സ്ഥലത്തും പ്രസിഡന്‍റ് തോക്ക് എടുത്തിട്ടില്ല. ഇതിനിടെ, കാട്ടുപന്നി ശല്യം വർധിക്കുകയുമാണ്. വനമേഖലകളിൽനിന്ന് ഏറെ അകന്ന രാമപുരം പോലുള്ള സ്ഥലങ്ങളിലേക്കും പന്നികളെത്തുകയാണ്. പ്രത്യേക അധികാരം പഞ്ചായത്ത് ഭരണസമിതികള്‍ക്ക് നല്‍കിയതോടെ ഇതുപറഞ്ഞ് പന്നിയെ തുരത്തുന്നതിൽനിന്ന് വനംവകുപ്പും ഒഴിഞ്ഞുമാറുകയാണ്. നേരത്തേ കാട്ടുപന്നിശല്യം നിയന്ത്രിക്കുന്നതില്‍ വനം വകുപ്പ് പരാജയമാണെന്ന് ആരോപിച്ച് പഞ്ചായത്ത് ഭരണസമിതികൾ രംഗത്തെത്തിയിരുന്നു. ഇവയെ കൊല്ലാൻ തദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകണമെന്നും ഇവർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒരുവിഭാഗം കർഷകസംഘടനകളും അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനൊടുവിലാണ് ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതം കൊല്ലാന്‍ തദ്ദേശസ്ഥാപന അധ്യക്ഷരെ ഓണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍മാരാക്കി പ്രത്യേകാധികാരം നല്‍കി സർക്കാർ ഉത്തരവിറക്കിയത്. കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്ത് അംഗം നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രസിഡന്‍റിന് തീരുമാനമെടുക്കാമെന്നായിരുന്നു ഇതിൽ വ്യക്തമാക്കിയിരുന്നത്. മറ്റാരുടെയും അനുമതിക്കായി കാത്തിരിക്കേണ്ടതില്ല. ഡെലിഗേറ്റിങ് ഓഫിസർ തദ്ദേശസ്ഥാപന സെക്രട്ടറിയാണ്. കാട്ടുപന്നിയെ കണ്ടാലുടൻ തദ്ദേശ പ്രതിനിധികളെ അറിയിച്ച് കാലതാമസം ഒഴിവാക്കാമെന്നതാണ് പുതിയ തീരുമാനത്തിന്‍റെ മെച്ചമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. അംഗീകൃത തോക്ക് ലൈസൻസുള്ള വ്യക്തികളെ കണ്ടെത്തി ഇതിനായി ഉപയോഗിക്കണമെന്നായിരുന്നു നിർദേശം. പൊലീസ്, വനം ഉദ്യോഗസ്ഥർ എന്നിവരുടെയും സഹായം തേടാം. വെടിവെക്കുമ്പോൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡം എങ്ങനെ മറവു ചെയ്യണമെന്നതടക്കമുള്ള നിബന്ധനകളും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഭൂരിഭാഗം പഞ്ചായത്തുകളും പ്രത്യേക അധികാരം വിനിയോഗിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. തോക്ക് ലൈസന്‍സുള്ളവരെ കണ്ടെത്താൻ കഴിയാത്തതാണ് നടപടി വൈകാൻ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാർ പറയുന്നു. തോക്കുള്ളവർ പന്നിയെ വെടിവെക്കാൻ മടി കാണിക്കുന്നതായും ഇവർ പറയുന്നു. കൊല്ലുന്ന പന്നികളെ മറവുചെയ്യാനുള്ള നടപടികളില്‍ ഉള്‍പ്പെടെ കൂടുതല്‍ വ്യക്തത വരുത്തണമെന്നും തദ്ദേശസ്ഥാപനങ്ങള്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ വെടിവെച്ചുകൊല്ലാനുള്ള ചെലവ് പഞ്ചായത്തുകളാണ് വഹിക്കേണ്ടി വരുക. ഇതും ഇവരെ പിന്നോട്ട് വലിക്കുന്ന ഘടകമാണ്. ഏതെങ്കിലും തരത്തില്‍ പാളിച്ച വന്നാല്‍ വനംവകുപ്പ് നടപടി നേരിടേണ്ടി വരുമോയെന്ന ആശങ്കയും പലര്‍ക്കുമുണ്ട്. തോക്ക്‌ ലൈസന്‍സുള്ളവരുടെ ഗ്രൂപ്പുണ്ടാക്കി, ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാൻ ചില പഞ്ചായത്തുകൾ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കൂട്ടിക്കല്‍, കോരുത്തോട്, മുണ്ടക്കയം, എരുമേലി, മണിമല, വാഴൂര്‍, പാമ്പാടി, നെടുംകുന്നം, കറുകച്ചാൽ, കൂരോപ്പട അടക്കം ജില്ലയിലെ 20 പഞ്ചായത്തുകളിൽ കാട്ടുപന്നി ലക്ഷ്യം രൂക്ഷമാണ്. വൻതോതിലാണ് ഇവ കൃഷി നശിപ്പിക്കുന്നത്. നേരത്തേ വനപ്രദേശങ്ങളോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ഇവ കൂട്ടമായി എത്തിയിരുന്നെങ്കിൽ ഇപ്പോൾ നഗരപ്രദേശങ്ങളോട് ചേർന്ന പഞ്ചായത്തുകളിലേക്കും കടന്നുകയറുകയാണ്. p2 lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.