ആചാരപ്പെരുമയിൽ ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ

പത്തനംതിട്ട: അഷ്ടമിരോഹിണി നാളിൽ ആറന്മുളയിൽ പതിനായിരങ്ങൾ വള്ളസദ്യയുണ്ടു. പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യക്ക് ഇത്തവണ പമ്പയുടെ വിവിധ കരകളിൽനിന്ന് 27 പള്ളിയോടങ്ങൾ തുഴഞ്ഞെത്തി. പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്കൊപ്പം ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ഭക്തരും ഭഗവാന്‍റെ പിറന്നാൾ സദ്യയിൽ പങ്കുകൊണ്ടു. കോവിഡ് മൂലം ഉണ്ടായ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ആചാരപ്പെരുമയുടെ തനിമയിൽ നടന്ന വള്ളസദ്യയിൽ ഭക്തർ വളരെ ആവേശത്തോടെയാണ് പങ്കുകൊണ്ടത്. ക്ഷേത്ര മതിൽക്കകത്ത് തറയിലിരുന്നും വിവിധ ഓഡിറ്റോറിയങ്ങളിലുമായി ഭക്തർ അമ്പലപ്പുഴ പാൽപായസം അടക്കം വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുണ്ടു. കരകളില്‍നിന്ന് പള്ളിയോടങ്ങളില്‍ ആറന്മുളയുടെ തനിമയിലും താളത്തിലുമുള്ള കുചേലവൃത്തവും വെച്ച്പാട്ടും ‍പാടി‍ തുഴഞ്ഞ് എത്തിയ കരക്കാർ വടക്കേ നടയിലെ മധുക്കടവിലൂടെ ക്ഷേത്ര മതിലകത്ത് പ്രവേശിച്ചതോടെയാണ് അഷ്ടമിരോഹിണി സദ്യയോട് അനുബന്ധിച്ച ചടങ്ങുകള്‍ തുടങ്ങിയത്. ക്ഷേത്രക്കടവിൽ ആദ്യം എത്തിയത് ഇടപ്പാവൂർ പള്ളിയോടമാണ്. പള്ളിയോട കരക്കാർ ക്ഷേത്രം വലംവെച്ച് തിരുമുറ്റത്തെ കൊടിമരച്ചവട്ടില്‍ എത്തി നെയ്യ് വിളക്ക് തെളിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയാറാക്കിയ നിലവിളക്കിൽ ദീപം തെളിച്ച് സമൂഹസദ്യയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉച്ചപൂജക്ക് ശേഷം തിരുമുന്നില്‍ തൂശനിലയില്‍ സദ്യ വിളമ്പി ഭഗവാന് സമര്‍പ്പിച്ചതോടെ ആയിരുന്നു സദ്യ ചടങ്ങുകളുടെ ആരംഭം. മന്ത്രി വീണ ജോർജ് മുഖ്യാതിഥിയായി. പള്ളിയോട സേവ സംഘം പ്രസിഡന്‍റ് കെ.എസ്. രാജൻ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, പള്ളിയോട സേവ സംഘം സെക്രട്ടറി പാർഥസാരഥി ആർ. പിള്ള, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ തുടങ്ങിയവരും സംബന്ധിച്ചു. PTG 25 ASHTAMIROHINI ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കുന്ന ഭക്തർ PTG 26 PALLIYODAM അഷ്ടമിരോഹിണി വള്ളസദ്യക്ക് ആറന്മുളയിലേക്ക് എത്തിയ പള്ളിയോടങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.