കോട്ടയം: പി.ജി പ്രൈവറ്റ് വിദ്യാർഥികളുടെ കൂട്ടത്തോൽവിക്ക് കാരണം മൂല്യനിർണയത്തിലെ അപാകതയാണെന്നാരോപിച്ച് എം.ജി കാമ്പസിൽ വിദ്യാർഥികളുടെ പ്രതിഷേധം. മാർച്ച് നടത്തിയ വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് ഇടിച്ചുകയറി. 2019 അഡ്മിഷൻ പി.ജി പ്രൈവറ്റ് വിദ്യാർഥികളുടെ പരീക്ഷയിലായിരുന്നു കൂട്ടത്തോൽവി. പരാജയപ്പെട്ട വിദ്യാർഥികളുടെ പേപ്പറുകൾ ഫീസ് ഈടാക്കാതെ പുനർമൂല്യനിർണയം നടത്തണമെന്നും മൂന്നും നാലും സെമസ്റ്ററുകളുടെ ഫലം ഉടൻ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പാരലൽ കോളജ് അസോസിയേഷൻ സ്റ്റുഡൻറ്സ് മൂവ്മെന്‍റിന്‍റെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്. എന്നാൽ, ഇവരുടെ ആവശ്യം അധികൃതർ അംഗീകരിക്കാതിരുന്നതിനെത്തുടർന്ന് നൂറോളം വിദ്യാർഥികൾ കൂട്ടമായി അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് ഇടിച്ചുകയറി. തുടർന്ന്, ഇവരുമായി സർവകലാശാല അധികൃതർ ചർച്ചക്ക് തയാറായി. ഇതിൽ മൂന്നും നാലും സെമസ്റ്റർ ഫലം സെപ്റ്റംബർ 20നുമുമ്പ് പ്രഖ്യാപിക്കുമെന്നും വിദ്യാർഥികൾ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചാൽ വേഗത്തിൽ മൂല്യനിർണയം നടത്താമെന്നും സർവകലാശാല അറിയിച്ചു. പുനർമൂല്യനിർണയത്തിനുള്ള തീയതി ഈ മാസം 23 വരെ നീട്ടുമെന്നും ഇവർ അറിയിച്ചു. സൗജന്യമായി പുനർമൂല്യനിർണയം നടത്തുന്നത് സംബന്ധിച്ച് സിൻഡിക്കേറ്റ് യോഗത്തിൽ ആലോചിക്കാമെന്നും ഉറപ്പുനൽകിയശേഷമാണ് വിദ്യാർഥികൾ പിരിഞ്ഞത്. മാർച്ചിന് സ്റ്റുഡന്റ്സ് കോഓഡിനേറ്റർമാരായ അഖിൽ, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.