ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകൾ കൂടുതൽ തുറന്നു

തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചു. തുറന്നുവെച്ചിരുന്ന ഷട്ടറുകൾ അധികം ഉയർത്തിയും കൂടുതൽ ഷട്ടറുകൾ തുറന്നുമാണ് ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം. ഇടുക്കിയുടെ അഞ്ച് ഷട്ടറും തുറന്നു. തിങ്കളാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം ഇടുക്കിയിൽ 2386.34 അടിയും മുല്ലപ്പെരിയാറിൽ 139.45 അടിയുമാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചതിനാലും ഇടുക്കിയിൽ ജലനിരപ്പ് ഗണ്യമായി ഉയരുകയാണ്. ഞായറാഴ്ച ഇടുക്കി അണക്കെട്ടിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ രണ്ട്, മൂന്ന്, നാല് ഷട്ടർ 70 സെ.മീ വീതം ഉയർത്തി സെക്കൻഡിൽ 50 ഘനയടി ജലം (50,000 ലിറ്റർ) പുറത്തേക്ക് ഒഴുക്കാൻ തുടങ്ങിയിരുന്നു. ഇത് ഞായറാഴ്ച രാവിലെ പത്തിന് 150ഉം ഉച്ചക്ക് രണ്ടിന് 200ഉം ഘനയടിയാക്കി ഉയർത്തി. എന്നിട്ടും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് അഞ്ച് ഷട്ടറും തുറക്കാൻ തീരുമാനിച്ചത്. തുടർന്ന് അഞ്ച്, ഒന്ന് നമ്പർ ഷട്ടറുകൾകൂടി 40 സെ.മീ വീതം ഉയർത്തി പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് സെക്കൻഡിൽ 300 ഘനയടിയാക്കി (മൂന്ന് ലക്ഷം ലിറ്റർ) വർധിപ്പിച്ചു. മറ്റ് മൂന്ന് ഷട്ടർ 120 സെ.മീ വീതമാണ് ഉയർത്തിയിട്ടുള്ളത്. മുല്ലപ്പെരിയാർ ഡാമിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിലൂടെ ഒഴുക്കുന്ന ജലത്തിന്‍റെ അളവും വർധിപ്പിച്ചു. എല്ലാ ഷട്ടറും തിങ്കളാഴ്ച വൈകീട്ട് അഞ്ച് മുതൽ അധികമായി 0.90 മീറ്റർ വീതമാണ് ഉയർത്തിയത്. ഇതുവഴി 7130 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതോടെ, പെരിയാറിന്‍റെ തീരപ്രദേശങ്ങളായ കടശ്ശിക്കടവ്, മഞ്ചുമല, ആറ്റോരം, വികാസ് നഗർ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. മാട്ടുപ്പെട്ടി ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടർ 70 സെ.മീ വീതം തുറന്നു. മുൻകരുതൽ എന്ന നിലയിൽ പാംബ്ല ഡാമിന്‍റെ ഷട്ടറുകളും തുറന്നിട്ടുണ്ട്. ചിത്രങ്ങൾ: TDG Idukki dam ചെറുതോണി ഡാമിന്‍റെ അഞ്ച് ഷട്ടറും തുറന്നപ്പോൾ ചിത്രം: ടെൻസിങ് പോൾ TDG Idukki dam 2 അഞ്ച് ഷട്ടറും തുറന്ന ചെറുതോണി ഡാമിന്‍റെ രാത്രി ദൃശ്യം ചിത്രം: ടെൻസിങ് പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.