ഈരാറിനഴകായ് ഈരാറ്റുപേട്ട എന്ന ക്യാമ്പയിന്റെ ഭാഗമായി മീനച്ചിലാർ ശുചീകരണ പ്രവർത്തനത്തിൽ നഗരസഭാ ചെയർമാൻ അഡ്വ. വി.പി നാസർ ഉൾപ്പെടെ സന്നദ്ധ പ്രവർത്തകർ പങ്കുചേർന്നപ്പോൾ
ഈരാറ്റുപേട്ട: നഗരസഭ ആരോഗ്യ വിഭാഗം നടത്തിവരുന്ന ’ഈരാറിനഴകായ് ഈരാറ്റുപേട്ട’ നവകേരളം സമ്പൂർണ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചു. മീനച്ചിലാറിന്റെ കൈവഴിയായ തെക്കനാറ്റിലെ ചെക്ക്ഡാം മുതൽ കോസ് വേ പാലത്തിന്റെ താഴ്ഭാഗം വരെയാണ് ശുചീകരിച്ചത്. നഗരസഭ ശുചീകരണ തൊഴിലാളികളും കൗൺസിലർമാരും സന്നദ്ധ സംഘടന പ്രവർത്തകരും നേതൃത്വം നൽകി.
ഞായറാഴ്ച രാവിലെ ആറ് മുതൽ നീണ്ട നാല് മണിക്കൂർ സമയം ശുചീകരണം നടത്തി. പുഴയുടെ തീരത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് നൽകിയ കെട്ടിടങ്ങളിൽ നിന്നും കവറിൽ കെട്ടിയെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങളാണ് ഏറെയും. കൂടാതെ തെക്കേക്കര ചിറപ്പാറ ഭാഗത്ത് നിന്നുവരുന്ന കൈതോടുകളിൽ നിന്നും പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങളും ഒഴുകിവരുന്നുണ്ട്.
തടവനാൽ പാലം മുതൽ തെക്കേക്കര കോസ് വേ പാലം വരെയുള്ള പ്രദേശങ്ങളിലെ പുഴയുടെ ഇരു വശങ്ങളിലുമുള്ള കാടുകൾ വെട്ടിനീക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകും. മാലിന്യം വലിച്ചെറിയുന്ന സ്ഥാപനങ്ങളെ പിഴ അടച്ച് വീണ്ടും പ്രവർത്തിക്കാനുള്ള നടപടി നിർത്തലാക്കും. നഗരസഭയുടെ നിർദേശം പാലിച്ച് ശുചീകരണ സംവിധാനം തയാറാക്കാത്ത കെട്ടിടങ്ങളുടെ വൈദ്യുതിയും ലൈസൻസും റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികളിലേക്കാണ് നഗരസഭ നീങ്ങുന്നത്.
കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന സന്നദ്ധ പ്രവർത്തകരുടെ യോഗത്തിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. തിങ്കളാഴ്ച മുതൽ രണ്ടാഴ്ച പകലും രാത്രിയും പുഴയുടെ തീരങ്ങൾ നിരീക്ഷിക്കാനായി നഗരസഭ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമ്പൂർണ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി തെക്കേകരയിലെ 22 മുതൽ 25 വരെ ഡിവിഷനുകളെ തിരഞ്ഞെടുത്തു. അടുത്ത ദിവസം മുതൽ ഈ പ്രദേശത്തെ വീടുകളിൽ മാലിന്യ നിർമാർജനത്തിനുള്ള ബിന്നുകൾ നൽകും.
കൈതോടുകളെ സംരക്ഷിക്കാനുള്ള ബോധവത്കരണ പരിപാടികളും നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈന നൗഫൽ, ഡിവിഷൻ കൗൺസിലർമാരായ ജസ്ന ഷാഹിർ, അഫ്സൽ, ഇജാസ്, ഫാത്തിമ അൻസർ, നെസ്‌നി ഹസീബ്, സൗമി റാസി, ഷാഹുൽ എം.എം, അഫ്സാർ മുരുക്കോലി, ടീം കോഡിനേറ്റർ ഹസീബ് വെളിയത്ത്, സന്നദ്ധ പ്രവർത്തകരായ നൗഷാദ് വെള്ളൂപറമ്പിൽ, അൻസർ നാകുന്നത്ത്, പി.പി നെജീബ്, അബ്ദുള്ള ഖാൻ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.
മാലിന്യം വലിച്ചെറിഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി
ഈരാറ്റുപേട്ട: മീനച്ചിലാർ ശുചീകരിക്കുന്നതിന്‍റെ ഒരുക്കം തുടങ്ങുന്ന സമയത്ത് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും നോക്കിനിൽക്കെ ആറ്റിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയെ കൈയോടെ പിടികൂടി. യുവാവിനെയുംകൂട്ടി ഉദ്യോഗസ്ഥർ താമസസ്ഥലത്തെത്തി പരിശോധന നടത്തി.
തൊഴിലാളി താമസിച്ചിരുന്ന കെട്ടിടവും പരിസരവും വൃത്തിഹീനമായ നിലയിലായിരുന്നു. ഉദ്യോഗസ്ഥർ കെട്ടിട ഉടമയെ വിളിച്ചുവരുത്തി നോട്ടീസ് നൽകി. തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ മാലിന്യ ശുചീകരണ പ്രക്രിയയിൽ പങ്കാളിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.