മഴ: നിയന്ത്രണങ്ങൾ തിരിച്ചടിയായെന്ന് വിനോദ സഞ്ചാര വകുപ്പ്

തൊടുപുഴ: മഴ കനത്തതോടെ വിവിധ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം പെട്ടെന്ന് നിർത്തിവെച്ചത് തിരിച്ചടിയായെന്ന് വിനോദസഞ്ചാര വകുപ്പ്. റിസോർട്ടുകളും ഹോട്ടലുകളും മുൻകൂട്ടി ബുക്ക് ചെയ്ത് അന്തർസംസ്ഥാനങ്ങളിൽനിന്നെത്തിയ നിരവധി സഞ്ചാരികൾ സംസ്ഥാനത്തെ നിയന്ത്രണങ്ങളെത്തെുടർന്ന് ദുരിതത്തിലായി. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് വകുപ്പ് അധികൃതർ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴ ശക്തമാകുകയും പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് മൂന്നാർ ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദസഞ്ചാരം നിർത്തിവെക്കാൻ കലക്ടർമാർ ഉത്തരവായത്. മാസങ്ങൾക്ക് മുമ്പ് ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്ത ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികൾ കേരളത്തിൽ എത്തിയ ഉടനെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ബോട്ടിങ് ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയാലും മുൻകൂട്ടി ബുക്ക് ചെയ്ത് എത്തിയവരെ റിസോർട്ടുകളിലേക്ക് പോകാനും അവിടങ്ങളിൽ താമസിക്കാനും അനുവദിക്കണമെന്നാണ് ആവശ്യം. അടുത്ത ദിവസങ്ങളിൽ നിരവധി ബുക്കിങ്ങുകൾ റദ്ദായതോടെ ഇങ്ങനെയുള്ള സഞ്ചാരികൾക്കെങ്കിലും പ്രത്യേക പരിഗണന നൽകണമെന്ന് റിസോർട്ട് ഉടമകളും ആവശ്യപ്പെടുന്നു. മുന്‍കൂട്ടി റിസോർട്ട് ബുക്ക് ചെയ്ത് പണമടച്ച പലരും കേരളത്തിലെത്തി താമസിക്കാനെങ്കിലും താൽപര്യം കാണിക്കുന്നുണ്ട്. എന്നാൽ, കടുത്ത നിയന്ത്രണങ്ങൾ മൂലം ഇവർക്ക് താമസസ്ഥലത്തേക്ക് പോകാൻപോലും കഴിയാത്ത സാഹചര്യമാണ് പലയിടത്തുമുള്ളത്. നിയന്ത്രണം പ്രഖ്യാപിച്ചതറിഞ്ഞ് ഒട്ടേറെ പേർ ബുക്കിങ് റദ്ദാക്കിയതായും ഇവർ സമീപഭാവിയിൽ കേരളത്തിലേക്ക് വരാൻ മടിക്കുമെന്നും വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. വിഷയം ജില്ല കലക്ടർമാരുടെയും സർക്കാറിന്‍റെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. പി.പി. കബീർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.