മൂന്നിലവ്-കടപ്പുഴ പാലത്തിന് തുക അനുവദിക്കും -മന്ത്രി വി.എൻ. വാസവൻ

ഈരാറ്റുപേട്ട: പ്രളയത്തിൽ തകർന്ന മൂന്നിലവ് - കടപ്പുഴ പാലം പുനർനിർമിക്കാൻ സംസ്ഥാന സർക്കാർ പട്ടികജാതി-വർഗ വകുപ്പിൽനിന്ന് തുക അനുവദിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. മൂന്നിലവ് പഞ്ചായത്തിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കവെയാണ് പാലം നിർമിക്കാനുള്ള തുക അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്. ജനങ്ങളുടെ ആവശ്യപ്രകാരം പാലം പൊളിച്ചുകളയാൻ ആവശ്യമായ നടപടി സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ആറ്റിൽ പുതുതായി നിർമിച്ച ചെക്ക്ഡാം കാരണമാണ് ടൗണിൽ വെള്ളം കയറാൻ കാരണമായതെന്ന് പ്രാദേശിക നേതാക്കൾ മന്ത്രിയെ അറിയിച്ചു. ഉച്ചക്ക് മൂന്നുമണിയോടെ മൂന്നിലവിലെത്തിയ മന്ത്രി മേലുകാവ് വാകക്കാട് കളത്തുകടവ് റോഡിൽ തകർന്ന മണ്ണൂർ പാലവും മേലുകാവ് പഞ്ചായത്തിലെ എരുമാപ്രമറ്റം പള്ളി ഹോസ്റ്റലിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. വെള്ളപ്പൊക്കത്തിൽ വളർത്തുമൃഗങ്ങളും ഫാമും വാഹനവും ഒലിച്ചുപോയ വാകക്കാട് വയമ്പള്ളിൽ ഔസേഫിന്‍റെ വീടും കൃഷിയിടവും ഫാമും മന്ത്രി സന്ദർശിച്ചു. നഷ്ടപരിഹാരത്തിന് ആവശ്യമായ എല്ലാ സഹായവും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു. തിരികെ മൂന്നിലവ് ടൗണിലെത്തിയെ മന്ത്രി വെള്ളം കയറിയ കടകളും സന്ദർശിച്ചാണ് മടങ്ങിയത്. വൈകീട്ട് ഈരാറ്റുപേട്ടയിലെത്തിയ മന്ത്രി മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് തകർന്ന തടവനാൽ ബൈപാസ് റോഡും സന്ദർശിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ആർ.ഡി.ഒ രാജേന്ദ്ര ബാബു, എസ്.പി കെ. കാർത്തിക്, എൽ.ഡി.എഫ് നേതാക്കളായ പി.ആർ. ഫൈസൽ, എം. ആർ. സതീഷ്, കെ.ആർ. അനുരാഗ്, ജെറ്റോ ജോസഫ്, കെ.ഒ. ജോർജ്, ജസ്റ്റിൻ ജോസഫ്, ജയിംസ് മാമ്മൻ എന്നിവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു. ഫോട്ടോ കഴിഞ്ഞദിവസമുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും തകർന്ന മേലുകാവ്-വാകക്കാട് -കളത്തുകടവ് റോഡിൽ തകർന്ന മണ്ണൂർ പാലം മന്ത്രി വി.എൻ. വാസവൻ സന്ദർശിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.