വട്ടവടയിൽ ഭൂമി ഇടിഞ്ഞു; വീടുകൾ അപകടാവസ്ഥയിൽ

ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം മൂന്നാർ: വട്ടവടയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഒരേക്കറിലധികം കൃഷിഭൂമി 50 മീറ്ററോളം നീളത്തിൽ ഇടിഞ്ഞു. മേഖലയിൽ അഞ്ച് ഹെക്ടറിലധികം പ്രദേശത്ത് കൃഷിനാശമുണ്ടായിട്ടുണ്ട്. കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഓണത്തിന് വിളവെടുക്കാൻ ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന കിഴങ്ങ്, ക്യാരറ്റ്, ബീൻസ് എന്നിവയാണ് പ്രധാനമായും നശിച്ചത്. വെള്ളം കയറിയ കൃഷിയിടങ്ങളിലെ കിഴങ്ങും ക്യാരറ്റും അഴുകിയും ഫംഗസ് ബാധിച്ചും ഉപയോഗശൂന്യമാകുന്നതിനാൽ വിൽക്കാനാവില്ല. നാശനഷ്ടം വിലയിരുത്താൻ കൃഷി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണ് സ്വാമിനാഥൻ എന്ന കർഷകന്‍റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടത്. ഇതോടെ, സമീപത്തെ നാല് വീടുകൾ അപകടഭീഷണിയിലായി. അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പെട്ടിമുടിയിലേതിന് സമാന്തരമായ ദുരന്തം ഇവിടെയും ആവർത്തിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. വിളവെടുപ്പിന് പാകമായ ബീൻസ് അടക്കം കൃഷി ചെയ്തിരുന്ന ഭൂമിയാണ് അപ്രതീക്ഷിതമായി ഇടിഞ്ഞത്. ഇനിയും ഭൂമി ഇടിഞ്ഞാൽ സമീപത്തെ വീടുകൾ പൂർണമായി തകരുന്ന അവസ്ഥയാണ്. വട്ടവട സ്വദേശികളായ ഗോപാലൻ, മോഹൻ, അയ്യപ്പൻ തുടങ്ങിയവരുടെ വീടുകളാണ് അപകടഭീഷണി നേരിടുന്നത്. ചിത്രം: TDG Vattavada കനത്ത മഴയിൽ വട്ടവടയിലെ കൃഷിഭൂമി ഇടിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.