തെരുവുനായ് ശല്യം രൂക്ഷം

കോരുത്തോട്: പള്ളിപ്പടി ബാങ്ക് പടിക്കൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. പൊങ്ങംപാറയിൽ കുമാരന് നായുടെ കടിയേറ്റു. പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളുടെ എണ്ണം വർധിക്കുകയാണ്. മുമ്പ് രാത്രിയിലായിരുന്നു ശല്യമെങ്കിൽ ഇപ്പോൾ പകൽ റോഡിലൂടെ നടന്നുപോകുന്ന ആളുകളെയും ആക്രമിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്. സമീപത്തെ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നടന്നുപോകുന്ന വഴിയിൽ ആക്രമണ സാധ്യതയും നിലവിലുണ്ട്. മുമ്പ് കോരുത്തോട് ടൗണിലും നായ്ശല്യം വ്യാപകമായിരുന്നു. ഉടമസ്ഥരില്ലാതെ നടക്കുന്ന ഇത്തരം നായ്ക്കൾ പെറ്റുപെരുകി പല സ്ഥലങ്ങളിലായി വലിയ കൂട്ടമായി മാറിയിട്ടുണ്ട്. രാത്രിയിൽ ഇരുചക്ര വാഹനയാത്രക്കാരുടെ നേരെ കുരച്ച് ഓടുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നായ്ക്ക് പേവിഷ പ്രതിരോധ മരുന്നുകൾ നൽകാറുണ്ടെങ്കിലും തെരുവുനായ്ക്കളെ അതും ബാധിക്കുന്നില്ല. സമീപ പ്രദേശമായ പാറത്തോട് പഞ്ചായത്തിൽ ഒരുവർഷം മുമ്പ് തെരുവുനായ് പത്തോളം ആളുകളെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.