റെസ്റ്റ് ഹൗസുകളിൽ ഇ-ചാർജിങ് സ്റ്റേഷൻ: സാധ്യതപഠനം തുടങ്ങി

തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന റെസ്റ്റ് ഹൗസുകളിൽ വൈദ്യുതി ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ ആലോചന. പദ്ധതിയുടെ ചെലവും നടത്തിപ്പിലെ പ്രായോഗിക വശങ്ങളും സംബന്ധിച്ച് സാധ്യതപഠനം തുടങ്ങി. റെസ്റ്റ് ഹൗസുകളുടെ പ്രവർത്തനം പുതിയ കാലത്തിനനുസരിച്ച് കൂടുതൽ ജനകീയവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് റെസ്റ്റ് ഹൗസുകളിൽ ഇ- ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയം ചർച്ചചെയ്തത്. വൈദ്യുതി വാഹനങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ റെസ്റ്റ് ഹൗസുകളിൽ പുതിയ സംവിധാനം നടപ്പാക്കുന്നത് താമസിക്കാനെത്തുന്നവർക്ക് കൂടുതൽ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തൽ. പദ്ധതിയുടെ സാധ്യതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനീയർ കൺവീനറും പൊതുമരാമത്ത് ജോയന്‍റ് സെക്രട്ടറി, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ, അനർട്ട് പ്രതിനിധി എന്നിവർ അംഗങ്ങളുമായി കമ്മിറ്റിക്ക് രൂപംനൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 153 പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകളിലായി 1151 മുറികളുണ്ട്. ഇവ പീപിൾസ് റെസ്റ്റ് ഹൗസുകളായി മാറ്റുന്നതിന്‍റെ ഭാഗമായി പൊതുജനങ്ങൾക്ക് ഓൺലൈനായി മുറി ബുക്ക് ചെയ്യുന്നതിന് സംവിധാനം കൊണ്ടുവരാൻ സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി കൂടുതൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ 30 റെസ്റ്റ് ഹൗസുകൾ തെരഞ്ഞെടുക്കുകയും ചെയ്തു. ഇ-ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് എക്സിക്യൂട്ടിവ് എൻജിനീയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന സാധ്യതപഠനത്തിന്‍റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.