നിയമവും തുണച്ചില്ല; വൃക്ക വിൽക്കാനൊരുങ്ങി ബിനീഷ്

ചെറുതോണി: കോടതിവിധി നടപ്പാക്കിക്കിട്ടാൻ വൈകുന്നതിനാൽ ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാരനായ യുവാവ് വൃക്ക വിൽക്കാനൊരുങ്ങുന്നു. വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശി പ്രങ്ങാട്ടിൽ ബിനീഷാണ് (32) ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പതിനേഴാം വയസ്സിൽ മേസ്തിരിപ്പണിക്കിറങ്ങിയതാണ് യുവാവ്. 2006 നവംബർ 17ന് മൂവാറ്റുപുഴയിൽ എൻജിനീയറിങ് കോളജ് നിർമാണത്തിനിടെ ലിഫ്റ്റിന്‍റെ പലക തകർന്ന് നാലാം നിലയിൽനിന്ന് വീണ ബിനീഷിന്‍റെ അരക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു. നഷ്ടപരിഹാരമായി അഞ്ചര ലക്ഷവും വിധി നടപ്പാക്കുന്നതുവരെ ഈ തുകയുടെ 12 ശതമാനം പലിശയും കോളജ് മാനേജ്മെന്‍റ് നൽകണമെന്ന് 2012ൽ കോടതി ഉത്തരവിട്ടു. എന്നാൽ, വിധി നടപ്പാക്കാൻ മാനേജ്മെന്‍റ് തയാറായിട്ടില്ല. ഓരോ തവണയും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കോളജ് അധികൃതർ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുകയാണെന്ന് ബിനീഷ് പറയുന്നു. ബിനീഷും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. 60 വയസ്സുള്ള മാതാവ് കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛവരുമാനമാണ് ഏക ജീവിതമാർഗം. വിധി നടപ്പാക്കിക്കിട്ടാൻ കോടതി വരാന്തകൾ കയറിയിറങ്ങി മടുത്താണ് വൃക്ക വിൽക്കാൻ ബിനീഷ് സമൂഹ മാധ്യമത്തിൽ പരസ്യം ചെയ്തിരിക്കുന്നത്. ചിത്രം: TDG Binesh ബിനീഷ് വീൽ ചെയറിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.