വൈവിധ്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന കാലം - സാദിഖലി തങ്ങൾ

കോട്ടയം: മതങ്ങൾ മുന്നോട്ടുവെക്കുന്ന സ്നേഹം, കരുണ തുടങ്ങിയ മൂല്യങ്ങളെ പ്രയോഗവത്കരിച്ച് മുന്നോട്ടുപോവാൻ നാമോരോരുത്തർക്കും കഴിയണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ. ജില്ല പര്യടന സംഗമങ്ങളുടെ ഭാഗമായി കോട്ടയത്ത് നടത്തിയ സുഹൃദ്‌സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം പൂർണമാവണമെങ്കിൽ വൈവിധ്യങ്ങൾ വേണം. വൈവിധ്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. കേരളം എല്ലാത്തിനും മാതൃകയാണ്. വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന നാട്ടിൽ വർഗീയ- വിഭാഗീയ പ്രചാരണങ്ങൾ നടന്നാൽ ഏറെ അപകടമാണ്. അത് തിരിച്ചറിഞ്ഞ് മുൻകരുതലെടുക്കണം. മതസൗഹൃദമല്ല, മാനവസൗഹാർദമാണ് കാത്തുസൂക്ഷിക്കേണ്ടതെന്ന ആശയമാണ് സുഹൃദ്‌സദസ്സിൽ മതപണ്ഡിതരടക്കം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾക്കിടയിലെ ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സംസ്കാരം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമമാണ് സുഹൃദ്‌സദസ്സുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മുൻ മന്ത്രി കെ.സി. ജോസഫ്, അസീസ് ബഡായിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.