സർക്കാർ അഭിഭാഷകനായി ബി.ജെ.പി നേതാവ്; എതിർപ്പുമായി സി.പി.എം സംഘടന

ഇടുക്കി: ബി.ജെ.പി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ചത് വിവാദത്തിൽ. നിയമനത്തിൽ എതിർപ്പുമായി സി.പി.എം അഭിഭാഷക സംഘടന രംഗത്തെത്തി. ബി.ജെ.പി ഇടുക്കി ജില്ല കമ്മിറ്റിയംഗം പി.കെ. വിനോജ് കുമാറിനെയാണ് ദേവികുളം സബ് കോടതിയിൽ അഡീഷനൽ പ്രോസിക്യൂട്ടർ, അഡീഷനൽ ഗവ. പ്ലീഡർ പദവികളിൽ നിയമിച്ചത്. ലോ സെക്രട്ടറിയുടെ നിർദേശപ്രകാരം ഈ മാസം ഒമ്പതിനാണ് നിമയന ഉത്തരവ് ഇറങ്ങിയത്. വിനോജ്കുമാറിന്‍റെ ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ ജില്ല ഘടകമാണ് എതിർപ്പുമായി രംഗത്തെത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുങ്കണ്ടം പഞ്ചായത്ത് മൂന്നാം വാർഡിൽ വിനോജ്കുമാർ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. ചില സി.പി.എം ജില്ല നേതാക്കളാണ് നിയമനത്തിന് പിന്നിലെന്നും ആരോപണമുണ്ട്. വിവാദവും എതിർപ്പും ഉയർന്ന പശ്ചാത്തലത്തിൽ നിയമനം സർക്കാർ പുനഃപരിശോധിച്ചേക്കുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.